ബിനോയി, ബിജോയ്, മനോജ് വർഗീസ്,ഷാജി ഗോപാലകൃഷ്ണൻ
ആലപ്പുഴ: സംസ്ഥാന സർക്കാർ ലോട്ടറിക്ക് സമാന്തരമായി വാട്ട്സ്ആപ് വഴി ‘നാലക്ക’ ലോട്ടറികച്ചവടം നടത്തിയ സഹോദരങ്ങളടക്കം നാലംഗസംഘം പിടിയിൽ. തൃശൂര്‍ സ്വദേശികളും സഹോദരങ്ങളുമായ പുത്തൻചിറ തറയപുളത്ത് വീട്ടിൽ ബിനോയി (35) , ബിജോയി (38), ആലപ്പുഴ സ്വദേശികളായ കടയിക്കാട് ആനന്തഭവനം വീട്ടിൽ ഷാജി ഗോപാലകൃഷ്ണൻ (46), ചെറിവല്ലൂര്‍ മനോജ് വില്ലയിൽ മനോജ് വർഗീസ് (46) എന്നിവരെയാണ് വെൺമണി പൊലീസ് അറസ്റ്റുചെയ്തത്.
സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി വാട്ട്സ്ആപ് വഴി ചെറു ഗ്രൂപ്പുകളുണ്ടായി പുതിയ ലോട്ടറിയെന്ന വ്യാജേനയാണ് തട്ടിപ്പ്. വാട്ട്സ്ആപ് ഗ്രൂപ്പിലൂടെ നാലക്ക നമ്പര്‍ ഗ്രൂപ്പിലെ അംഗങ്ങളായ ഉപഭോക്താക്കൾ ഗ്രൂപ് അഡ്മിനെ അറിയിക്കും. തുടർന്ന് ആവശ്യമായ ടിക്കറ്റിന്‍റെ എണ്ണം കണക്കാക്കി ഓരോ നാലക്കത്തിനും ക്യൂആർ കോഡ് വഴി 35 രൂപ വീതം സംഘത്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റും.
ഓരോ ദിവസവും സര്‍ക്കാര്‍ ലോട്ടറിയുടെ ഫലം വരുമ്പോൾ വിജയ നമ്പറിന്റെ അവസാന നാലക്കവും നേരത്തേ എഴുതി നൽകിയ നാല് നമ്പറും ഒന്നായി വന്നാൽ സംസ്ഥാന ഭാഗ്യക്കുറിയുടെ അതേ സമ്മാനത്തുക നൽകും. ഗൂഗിൾ പേ വഴിയാണ് സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയിരുന്നത്.
നൂറോളം വാട്ട്സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പ്രതികൾ സമാന്തര ലോട്ടറി കച്ചവടം നടത്തിയിരുന്നത്. വെൺമണി എസ്.എച്ച്.ഒ പി. രാജേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തൃശൂർ, അങ്കമാലി, പെരുമ്പാവൂര്‍ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.