ചാരുംമൂട് ജങ്ഷനിലെ ഗതാഗതക്കുരുക്ക്
ചാരുംമൂട് : രൂക്ഷമായ ഗതാഗതക്കുരുക്കു അനുഭവപ്പെടുന്ന ചാരുംമൂട്ടിൽ ബസ് സ്റ്റാൻഡ് തുടങ്ങണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. കെ.പി റോഡിൽ കായംകുളത്തിനും അടൂരിനും മധ്യേയുള്ള ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ ചാരുംമൂട് നൂറനാട്, ചുനക്കര, താമരക്കുളം ഗ്രാമപഞ്ചായത്തുകളുടെ സംഗമ സ്ഥലം കൂടിയാണ്. കായംകുളം-പുനലൂർ സംസ്ഥാന പാതയും കൊല്ലം-തേനി ദേശീയപാതയും ചേരുന്ന പ്രധാന ജങ്ഷനാണ് ചാരുംമൂട്. ഈ രണ്ട് റോഡിലും കൂടി നൂറിലധികം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളാണ് ദിനംപ്രതി സർവീസ് നടത്തുന്നത്. നുറ് കണക്കിന് ആൾക്കാരാണ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി ചാരുംമൂട്ടിൽ എത്തുന്നത്. ബസ് സ്റ്റോപ്പുകളിലേക്കുള്ള ദൂരക്കൂടുതലാണ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. ജങ്ഷന്റെ നാല് ഭാഗത്തായുള്ള ബസ് സ്റ്റോപ്പുകളിലേക്ക് ബസിൽ കയറുന്നതിനായി യാത്രക്കാർ നെട്ടോട്ടമാണ്.
ഗതാഗതക്കുരുക്കും സ്ഥിരമായി ഉണ്ടാകുന്നു. ഇതിന് ശാശ്വത പരിഹാരമായാണ് ചാരുംമൂട്ടിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നത്. ജങ്ഷനിൽനിന്ന് 200 മീറ്റർ കിഴക്കുമാറിയാണ് അടൂർ, പന്തളം ഭാഗങ്ങളിലേക്കുള്ള ബസുകളുടെ സ്റ്റോപ്പ്. ജങ്ഷനിൽനിന്ന് 100 മീറ്ററിലേറെ ദൂരത്താണ് കായംകുളം, ചെങ്ങന്നൂർ, ഭരണിക്കാവ് ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പ്. കായംകുളത്തു നിന്നും താമരക്കുളത്തേക്ക് പോകേണ്ട യാത്രക്കാരൻ കിഴക്കുഭാഗത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി 300 മീറ്റർ നടന്നാലേ താമരക്കുളത്തിനുള്ള ബസിൽ കയറാൻ കഴിയു.
പല യാത്രക്കാരും സിഗ്നലിൽ വാഹനം നിർത്തുമ്പോൾ ഡോർ തുറന്ന് ചാടിയിറങ്ങുന്നത് അപകടത്തിന് കാരണമാകുന്നു. മഴക്കാലമായാൽ ഒരു സ്റ്റോപ്പിൽ നിന്ന് മറ്റൊരു സ്റ്റോപ്പിലേക്ക് എത്താൻ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരും. സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടാകുന്നതും സ്ഥിരമാണ്. വർഷങ്ങൾക്ക് മുമ്പ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന് സമീപം ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നതിന് താമരക്കുളം ഗ്രാമപഞ്ചായത്ത് തീരുമാനം എടുത്തിരുന്നു. പിന്നീട് ഇവിടെ കുട്ടികളുടെ പാർക്ക് സ്ഥാപിച്ചു. നിലവിൽ ജങ്ഷന് സമീപത്തായി സർക്കാർ സ്ഥലം കണ്ടെത്തി സ്റ്റാൻഡ് സ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.