ആലപ്പുഴ: 60 വയസ്സ് കഴിഞ്ഞവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും കരുതൽ ഡോസ് കോവിഡ് വാക്സിൻ നിബന്ധമാക്കിയതിന് പിന്നാലെ സ്റ്റോക്ക് തീർന്ന് ജില്ലയിൽ വാക്സിനേഷൻ മുടങ്ങി. വാക്സിൻക്ഷാമം ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കി.കേന്ദ്രത്തിൽനിന്ന് അടുത്തദിവസം കൂടുതൽ വാക്സിനെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സർക്കാർ ആശുപത്രികളിൽ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള വാക്സിൻ പോലും ഇല്ലെന്നതാണ് സ്ഥിതി.
നീണ്ട ഇടവേളക്കുശേഷം കോവിഡ് വ്യാപനം വർധിച്ചതോടെ 60 മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് കൂടുതൽപേർ കരുതൽ വാക്സിനേഷന് എത്തിയതോടെയാണ് സ്റ്റോക്ക് തീർന്നത്. ആദ്യഘട്ടത്തിൽ 65.69 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. ഇതിൽ കൊവിഷീൽഡ് 82.32 ശതമാനം, കൊവാക്സിൻ 15.21ശതമാനം, കോർബെവാക്സ് 2.47 ശതമാനം പേരും സ്വീകരിച്ചിരുന്നു.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വാക്സിൻ ഇല്ലെങ്കിലും സ്വകാര്യ ആശുപത്രികളിൽ സുലഭമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്ന വാക്സിന് സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 386 രൂപ നൽകണം. പണംകൊടുത്ത് വാക്സിൻ വേണ്ട എന്ന കാരണത്താൽ കരുതൽ ഡോസ് വാക്സിൻ എടുക്കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. കൊവിഷീൽഡ് തീർന്നിട്ട് ഒരുമാസം പിന്നിട്ടു.
പകരം വാക്സിൻ എത്തിക്കുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായതാണ് പ്രശ്നം. ആലപ്പുഴ ജനറൽ ആശുപത്രിയാണ് ആഴ്ചയിൽ ആറുദിവസം വാക്സിൻ നൽകുന്ന ജില്ലയിലെ ഏക കേന്ദ്രം. മറ്റു കേന്ദ്രങ്ങളിൽ മൂന്നോ നാലോ ദിവസം മാത്രമാണ് വാക്സിനേഷൻ. എല്ലാ ആശുപത്രികളിലും വാക്സിൻ തീർന്നതിനാൽ ഉടൻ എത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാവും.വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുനിന്നപ്പോൾ ബുധൻ, ശനി ദിവസങ്ങളിൽ മാത്രമായി വാക്സിനേഷൻ കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.