ആലപ്പുഴ: വീട്ടിലെത്തിയ മന്ത്രിയില്‍നിന്ന് വിള ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയതിന്റെ ആഹ്ലാദത്തിലാണ് തങ്കച്ചനും ഭാര്യ ലീലാമ്മയും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് 'എന്റെ ഇന്‍ഷുറന്‍സ് എന്റെ കൈകളില്‍' പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എടത്വയിലെ വീട്ടില്‍ ഇന്‍ഷുറന്‍സ് പോളിസി രേഖകള്‍ നല്‍കിയാണ് കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിച്ചത്.
എടത്വ വീയപുരം ഏലയിലെ മുണ്ടത്തോട്-പോളത്തുരുത്ത് പാടശേഖരത്തിലെ കര്‍ഷകനായ വി.ജെ. തങ്കച്ചന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളുടെ പോളിസി സര്‍ട്ടിഫിക്കറ്റുകളാണ് കൈമാറിയത്. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയില്‍ 13,604 കര്‍ഷകര്‍ക്കാണ് അംഗത്വമുള്ളത്. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 51,658 കര്‍ഷകരും സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2,04,988 കര്‍ഷകരും അംഗങ്ങളാണ്. മുഴുവന്‍ കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനുള്ള സാധ്യത കൃഷിവകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പന്, കൃഷി അഡീഷനല്‍ ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍, കുട്ടനാട് വികസന ഏജന്‍സി ചെയര്മാന് ജോയിക്കുട്ടി ജോസഫ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ശ്രീലേഖ, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, അഗ്രികള്‍ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി റീജനല്‍ മാനേജര്‍ ബി.ജി. ശ്യാംകുമാര്‍ എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.