പാചക മത്സരത്തില്‍ കൊതിയൂറും വിഭവങ്ങളുമായി കുടുംബശ്രീ
ആലപ്പുഴ: കരിമീന്‍ പൊരിച്ചതും കപ്പയും കണവയുമൊക്കെയായി നാവില്‍ രുചിയൂറുന്ന വിഭവങ്ങളൊരുക്കി കുടുംബശ്രീക്കാരുടെ പാചക മത്സരം. നവംബര്‍ ഒന്നു മുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിക്ക് മുന്നോടിയായാണ് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ പാചക മത്സരം നടത്തിയത്. ജില്ല കുടുംബശ്രീ മിഷനാണ് പരിപാടി സംഘടിപ്പിച്ചത്.
നാടന്‍ കറികള്‍ മുതല്‍ ആലപ്പുഴയിലെ തനത് വിഭവങ്ങള്‍വരെ ഇവിടെ ഒരുക്കിയിരുന്നു. ആദ്യറൗണ്ടില്‍ കരിമീന്‍ ഫ്രൈ, രണ്ടാം റൗണ്ടില്‍ കപ്പയും മീന്‍കറിയും മൂന്നാം റൗണ്ടില്‍ തനതായ നാടന്‍ ഭക്ഷണങ്ങള്‍ എന്നീ ഇനങ്ങളാണ് പാചക മത്സരത്തിന് ഹരം പകര്‍ന്നത്. ജില്ലയിലെ എട്ട് ബ്ലോക്കില്‍നിന്ന് ഓരോ യൂനിറ്റ് വീതമാണ് മത്സരത്തില്‍ പങ്കെടുത്തത്.
എന്‍.ജി.ഒ ഹാളില്‍ നടന്ന മത്സരം കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ലാവിഷ് ഹോട്ടല്‍ യൂനിറ്റ് ഒന്നാം സ്ഥാനവും അരൂക്കുറ്റി ദീപ എന്റര്‍പ്രൈസസ് രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2500 രൂപയും ട്രോഫിയുമാണ് സമ്മാനം. എ.ഡി.എം.സി. എം.ജി. സുരേഷ് സമ്മാനദാനം നിര്‍വഹിച്ചു. വാച്ച് ടവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് പ്രിന്‍സിപ്പൽ വിനു പാലക്കല്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന് ടി.ആര്. സജീവ് കുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, ബി.സിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.