പരിമിതികളിൽ പ്രവർത്തിക്കുന്ന അരൂർ ഫയർ സ്റ്റേഷൻ
അരൂർ ഫയർ സ്റ്റേഷൻ നിർമാണം; കാലമേറെയായിട്ടും കുരുക്കഴിയുന്നില്ല
അരൂർ: അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ആരംഭിക്കാനായില്ല. പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതികാനുമതി ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കാമെന്ന് അധികൃതർ പറയുന്നു.
അരൂർ വ്യവസായ കേന്ദ്രത്തിൽ അപകടങ്ങളും തീപിടിത്തങ്ങളും ആവർത്തിച്ചപ്പോഴാണ് പരിസരവാസികളും വ്യവസായികളും ഫയർ സ്റ്റേഷൻ ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം ആരംഭിച്ചത്. പ്രതിഷേധം ശക്തമായപ്പോൾ കെ.എസ്.ഇ.ബിയുടെ അരൂർ സബ്സ്റ്റേഷൻ ഓഫിസ് കെട്ടിടത്തിൽ താൽക്കാലികമായി ഫയർ സ്റ്റേഷൻ ആരംഭിക്കുകയായിരുന്നു. അരൂരിലെ വ്യവസായികളുടെ നിർലോഭ സഹായം സ്റ്റേഷൻ ആരംഭിക്കാൻ ഉണ്ടായിരുന്നു.
അരൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കൈതപ്പുഴ കായലോരത്തുള്ള സ്ഥലം അഗ്നിശമനസേന വകുപ്പിന് വിട്ടുനൽകിയിട്ട് വർഷങ്ങളായി. കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കി അനുമതിയും വാങ്ങി. തീരപരിപാലനനിയമ തടസ്സം ഒഴിവാക്കി. കെട്ടിടനിർമാണത്തിന് പല ബജറ്റുകളിലായി 1.90 കോടി രൂപയും അനുവദിച്ചു.
അരൂർ ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയാൻ അനുമതി നൽകി. ഇനി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക അനുമതിയാണ് ആവശ്യം. മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി ആവശ്യപ്പെട്ടുള്ള പേപ്പറുകൾ തിരുവനന്തപുരത്ത് അലയുകയാണെന്ന് വകുപ്പിലുള്ളവർതന്നെ പറയുന്നു. കഴിഞ്ഞദിവസം ചേർന്ന വികസന പ്രവർത്തനങ്ങളുടെ ജില്ലതല അവലോകനയോഗത്തിലും ഫയർ സ്റ്റേഷൻ നിർമാണത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.
ഉടൻ അനുമതി ലഭിക്കുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞത്.18 വർഷമായി അഴിയാത്ത കുരുക്ക് ഉടൻ അഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ജീവനക്കാരുടെ കുറവും അത്യാധുനിക ഉപകരണങ്ങളുടെ ദൗർലഭ്യവും ഫയർ സ്റ്റേഷന്റെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.