കായംകുളം: മറ്റൊരു നാളികേര ദിനംകൂടി കടന്നുപോയി. 1999 മുതൽ ലോക നാളികേര ദിനം ആചരിക്കുന്നുണ്ട്. തേങ്ങയും കൊപ്രാക്കച്ചവടവും എണ്ണയാട്ടും കയർപിരിയുമൊക്കെയായി സമ്പുഷ്ടമായിരുന്ന ഒാണാട്ടുകരയിലെ നാളികേര വ്യവസായം കൂമ്പടയുകയാണ്.
സാമൂഹിക മേഖലയിലുണ്ടായ മാറ്റത്തിന് അനുസരിച്ച് െതങ്ങുകൃഷിയെ പരിപോഷിപ്പിക്കാൻ ശാസ്ത്രീയ പദ്ധതികളുമുണ്ടായില്ല. തെങ്ങ് ഗവേഷണം മുഖ്യ ലക്ഷ്യമാക്കിയ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഒാണാട്ടുകരയിൽതന്നെ നാളികേര വ്യവസായം പൂർണമായി തകർന്നു. പേരിന് പോലും ഇവിടെ കൊപ്രാ കളങ്ങൾ അവശേഷിക്കുന്നില്ല. കായംകുളം കായലോരത്ത് കയർ പിരിക്കാനുള്ള ചകിരി തമിഴ്നാട്ടിൽനിന്നാണ് എത്തുന്നത്.
എണ്ണയാട്ട് മില്ലുകളും അന്യം നിൽക്കുന്ന അവസ്ഥയാണ്. മലയാളിയുടെ ഭക്ഷണ ക്രമത്തിലെ പ്രധാനവിഭവമെന്ന നിലയിലുള്ള തേങ്ങയുടെ ലഭ്യത അനുദിനം കുറഞ്ഞുവരികയാണ്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് തേങ്ങ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. ഇന്ത്യയിൽ പ്രധാനമായും നാളികേര വികസന ബോർഡാണ് നാളികേര ദിനം ആചരിക്കുന്നത്. ഒാരോ നാളികേര ദിനവും പതിവുപോലെ ആചരണത്തിലൊതുങ്ങുകയാണ്. നാളികേര മേഖലയിൽ വികസനം നടക്കുന്നില്ല. അതേസമയം നിലവിലുള്ള അവസ്ഥ കൂടുതൽ രൂക്ഷമാകുകയുമാണ്.
കർഷകരെ വിശ്വാസത്തിലെടുത്ത് നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം കേന്ദ്ര-കേരള സർക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.