പിടിയിലായ സഞ്ചയ് നായിക്
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുനിന്ന് ഏഴരക്കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡിഷ മുനിഗുഡ-ഗൻഡി ഗുഡ സ്ട്രീറ്റിൽ സഞ്ചയ് നായിക്കിനെയാണ് ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ മഹേഷും സംഘവും പിടികൂടിയത്. ഇയാൾ തൃശൂരിലെ എരുമപ്പെട്ടിയിലെ കോഴി ഫാമിലെ ജീവനക്കാരനാണ്. ഒഡിഷയിലെ മുനിഗുഡയിൽനിന്നും സംസ്ഥാനത്തേക്ക് വലിയതോതിൽ കഞ്ചാവുകടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ആവശ്യപ്രകാരം കഞ്ചാവ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് വിൽപന നടത്തുകയാണ് ഇയാൾ ചെയ്തിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാക്കറ്റുകളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരായ മധു, ഓംകാർനാഥ്, അനിലാൽ, റെനി, അഭിലാഷ്, ജോൺസൺ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞയാഴ്ചയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തെ വാഴത്തോപ്പിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിൽ 10.5 കഞ്ചാവ് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിലെ പ്രതികളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സി പരിസരത്തുനിന്ന് കഞ്ചാവ് പിടികൂടിയത്. വാഴത്തോപ്പിൽനിന്ന് കണ്ടെത്തിയ കഞ്ചാവും പൊതികളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. അന്തർസംസ്ഥാനത്തുനിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്നതാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
സമീപത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും പ്രതികളിലേക്കുള്ള സൂചന കിട്ടിയിരുന്നില്ല. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ യാർഡ് ഭാഗത്തുനിന്ന് 150 മീറ്റർ മാറിയാണ് വാഴത്തോപ്പ്. റെയിൽവേ സ്റ്റേഷൻ വഴി കടത്തിയാൽ പരിശോധനയിൽ പിടികൂടാനുള്ള സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാനാണ് യാർഡിനു സമീപത്തെ വാഴത്തോപ്പിൽ ബാഗിൽ കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.