മാരാരിക്കുളം (ആലപ്പുഴ): മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10ാം വാർഡ് സോണിയ ഭവനത്തിൽ സോണിയയുടെയും ബെന്നിയുടെയും മക്കളായ 16കാരി മരിയക്കും 13കാരി അനന്യക്കും കിടപ്പിലായ തങ്ങളുടെ അമ്മയെ കാണാൻ വരുന്നവരോട് ഒന്നുമാത്രമാണ് പറയാനുള്ളത് -''ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയെ വേണം''. നിറമിഴിയോടെ പ്രിയപ്പെട്ട അമ്മയുടെ ജീവന് പ്രാർഥിക്കുന്ന ആ കുഞ്ഞുങ്ങൾക്ക് സാന്ത്വനമാവാൻ ഒരുങ്ങുകയാണ് ഒരുനാട് ഒന്നാകെ.
36 വയസ്സുകാരിയായ സോണിയ ബെന്നിയുടെ ഇരുവൃക്കയും തകരാറിലായിട്ട് അഞ്ചുവർഷമായി. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതിയാകെ വഷളായിരിക്കുകയാണ്. അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഉടൻ സർജറി നടത്തണമെങ്കിൽ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 20 ലക്ഷം രൂപയോളം വേണ്ടിവരും. ഇത്രയും ഭാരിച്ചതുക എങ്ങനെ സമാഹരിക്കണമെന്നറിയാതെ ആകെ പകച്ചുനിൽക്കുകയാണ് ആംബുലൻസ് ഡ്രൈവറായ ഭർത്താവ് ബെന്നിയുടെ വരുമാനത്തിൽ മാത്രം ആശ്രയിച്ചു കഴിയുന്ന രണ്ട് പെൺമക്കളും പ്രായമായ അമ്മയും അടങ്ങുന്ന സോണിയയുടെ കുടുംബം.
ആ കുടുംബത്തിന് സാന്ത്വനമാകാൻ ഒരുനാട് ഒന്നാകെ കൈകോർക്കുകയാണ്. മാരാരിക്കുളം തെക്കിലെ എട്ട് മുതൽ 15 വരെയുള്ള വാർഡുകളും ആര്യാട് ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളുമടക്കം ആകെ 10 വർഡുകളിലെ 6850 വീടുകളിൽനിന്നായി ഞായറാഴ്ച സോണിയയുടെ ചികിത്സക്ക് പണം സമാഹരിക്കും.
കഴിഞ്ഞ ഞായറാഴ്ചതന്നെ എല്ലാ വീടുകളിലും സഹായം അഭ്യർഥിച്ച് നോട്ടീസ് നൽകി. പാതിരപ്പള്ളി സെൻറ് ആൻറണീസ് പള്ളി വികാരി ജോസഫ് കരുത്തോടത്ത് ചെയർമാനും എൻ.പി. സ്നേഹജൻ കൺവീനറും അഡ്വ. ആർ. റിയാസ്, പി.പി. സംഗീത, ഇന്ദിര തിലകൻ, പ്രകാശ് ബാബു, ജയൻ തോമസ്, സേവ്യർ മാത്യു, പി.ജി. അനിൽകുമാർ, സോബിച്ചൻ തുടങ്ങിയവർ പ്രധാന ചുമതലക്കാരുമായി 101 പേരടങ്ങുന്ന സഹായസമിതി രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഓരോ വാർഡിലെയും ജനപ്രതിനിധികൾ ചെയർമാനായി വാർഡുതല സമിതികളും രൂപവത്കരിച്ചിട്ടുണ്ട്. 10 വാർഡിനെ 50 വീടുകൾ ചേരുന്ന 140 സ്ക്വാഡുകളായി തിരിച്ച് 1000 പേർ ഞായറാഴ്ച രാവിലെ നടക്കുന്ന ധനസമാഹരണ പ്രവർത്തനത്തിൽ പങ്കുചേരും. വനിതദിനമായ മാർച്ച് എട്ടിന് ചികിത്സക്കുള്ള തുക കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അതിന് സുമനസ്സുകളുടെ സഹായം ഉണ്ടാവണമെന്നും കൺവീനർ എൻ.പി. സ്നേഹജൻ പറഞ്ഞു. കോമളപുരം ഇന്ത്യൻ ഓവർസീസ് ബാങ്ക് അക്കൗണ്ട് നമ്പർ: 120101000017736. ഐ.എഫ്.എസ്.സി: IOBA0001201.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.