രതീഷ്
കലവൂർ: സമൂഹിക മാധ്യമത്തിലൂടെ മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഇയാളിൽ നിന്ന് 19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൈനകരി സൗത്ത് ആരക്കൽ ലക്ഷം വീട്, തൊട്ടുവത്തല മുറിയിൽ ഗൗതം രതീഷ് (19) ആണ് അറസ്റ്റിലായത്. ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ആലപ്പുഴ എക്‌സൈസ് സൈബർ സെല്ലും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
എക്‌സൈസ് സൈബർ സെല്ലിന്റെ സൈബർ പട്രോളിങ്ങിനിടെയാണ് സമൂഹിക മാധ്യമങ്ങളിലൂടെ മയക്കുമരുന്ന് വിൽപന നടത്താനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മണ്ണഞ്ചേരി പഞ്ചായത്തിലെ വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിന് സമീപം പോപ്പി പാലത്തിന്റെ കിഴക്കുവശത്തുള്ള റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ അനിലാൽ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സുലേഖ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഗോപി കൃഷ്ണൻ, സാജൻ ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.