മഹാദേവന്
അമ്പലപ്പുഴ: കല പാരമ്പര്യമായി പകര്‍ന്നുനല്‍കിയ കലാകാര കുടുംബത്തിലേക്ക് മറ്റൊരു പൊന്‍തൂവലായി നടൻ കലാഭവൻ മണി ആദരവ്. ചലച്ചിത്ര ടി. വിതാരവും ഹാസ്യം ജീവിതമാക്കിയ മധു പുന്നപ്രയുടെ മൂത്ത മകന് മഹാദേവനാണ് കലാഭവൻ മണി ഫൗണ്ടേഷന്റെ 2026 ലെ കലാഭവൻ മണി പുരസ്കാരം സ്വന്തമാക്കിയത്.
കലാരംഗത്ത് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് കലാരംഗം കൈപ്പിടിയിലാക്കിയ മധു പുന്നപ്ര സഹോദരന് മനോജ് എന്നിവരുടെ പിതാവ് എൻ.വി.കെ അറവുകാടാണ് ഇവരുടെ മാര്‍ഗദര്‍ശി. കലാകുടുംബത്തിലെ ഇളമുറക്കാരൻ ഗായകനായും നടനായും മിമിക്രി താരമായും തുടങ്ങി കലാരംഗത്ത് വിവിധ മേഖലകളിൽ നിറസാന്നിധ്യമായി മഹാദേവനെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. ചെറിയ പ്രായം മുതൽ പിതാവിനോടൊപ്പം കലാരംഗത്ത് സജീവമായ മഹാദേവൻ, വിവിധ ചലച്ചിത്രങ്ങളിലും നാടകങ്ങളിലും ഒപ്പം നാടൻപാട്ട് രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.
നാടൻപാട്ട് മേഖലയിൽ പ്രാവീണ്യമുള്ള മഹാദേവൻ ഇതിനോടകം നൂറുകണക്കിന് വേദികളിൽ സ്വതസിദ്ധമായ ശൈലിയിലൂടെ കാണികളെ ആകർഷിച്ചു കഴിഞ്ഞു. വിവിധ സ്കൂളുകളിലും മഹാദേവൻ നാടൻപാട്ട് പരിശീലകനായി പ്രവർത്തിച്ചുവരുന്നു. നാടൻപാട്ട് രംഗത്ത് യുവ കലാകാരന്മാർക്ക് നൽകുന്ന ആദരവാണ് മഹാദേവന് ലഭിച്ചത്. ദുബൈയിൽ നടന്ന ഭരത് മുരളി നാടകോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതും മഹാദേവനെയാണ്. ഒരുപക്ഷേ ഈ പ്രായത്തിൽ ഒരുനടൻ എന്ന നിലയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ പുരസ്കാരം.
അടുത്തകാലത്ത് പുറത്തിറങ്ങിയ ശുക്രൻ വെടിക്കെട്ട് തുടങ്ങിയ വിവിധ ചലച്ചിത്രങ്ങളിലും പുറത്തിറങ്ങാൻ ഇരിക്കുന്ന കുട്ടിക്കാലം ഉൾപ്പെടെയുള്ള വിവിധ ചിത്രങ്ങളിലും മഹാദേവന്റെ സാന്നിധ്യമുണ്ട്. പിതാവ് മധു പുന്നപ്ര നടത്തുന്ന സ്റ്റേജ് ഇന്ത്യയിലെ മുഖ്യ ഗായകനും അവതാരകനും കൂടിയാണ് മഹാദേവൻ. മധുവിന്റെ അനുജൻ മനോജ് നടത്തുന്ന കണ്ണകി ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക കലാസമിതികളിലും അതിഥി താരമായി മഹാദേവൻ പാടുന്നുണ്ട്. അനുജൻ മഹേശ്വറും നാടൻപാട്ട് കലാകാരനും നടനുമാണ്. പ്രിയപ്രേക്ഷകരുടെ നിറഞ്ഞ പ്രോത്സാഹനമാണ് ഈ കലാകുടുംബത്തിന്റെ എല്ലാ ഉയർച്ചകൾക്കും പിന്നിലെന്ന വിശ്വാസത്തിലാണ് ഈ കലാകുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.