ആലപ്പുഴ ബീച്ചിൽ വീണ്ടും 58കാരന്‍റെ ആത്മഹത്യശ്രമം: രക്ഷയൊരുക്കി ടൂറിസം പൊലീസ്

ആലപ്പുഴ: കൈയിൽ വിഷക്കുപ്പി കരുതി ആലപ്പുഴ ബീച്ചിൽ ആത്മഹത്യശ്രമത്തിന് എത്തിയ 58കാരനെ ടൂറിസം പൊലീസ് രക്ഷിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.45നാണ് സംഭവം. കടൽതീരത്തെ കാറ്റാടി മരങ്ങൾക്കിടയിലൂടെ മണിക്കൂറുകളായി ഒരാൾ കൈയിൽ എന്തോ പിടിച്ച് നടക്കുന്നത് ടൂറിസം പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടു. ഇയാളുടെ അടുത്തെത്തി ചോദ്യംചെയ്തു. ഇതിനിടെ, കൈയിൽ വിഷക്കുപ്പിയും കണ്ടെത്തി. ഇയാളുടെ ഭാര്യ കുറച്ചുനാൾ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മക്കളില്ലാത്ത ഇയാൾ കൂടുതൽ ഒറ്റപ്പെട്ടെന്ന മനോവിഷമത്തിലാണ് ആലപ്പുഴ കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. വിഷം കഴിച്ചശേഷം ആത്മഹത്യചെയ്യാനായിരുന്നു തീരുമാനം. തുടർന്ന് പ്രാഥമികബോധവത്കരണം നൽകി പിന്തിരിപ്പിച്ചു. പിന്നീട് കൗൺസലിങ്ങിനായി ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി. ആലപ്പുഴ ടൂറിസം എസ്.ഐ പി. ജയറാം, പൊലീസുകാരായ ബിജു വിൻസെന്‍റ്, സീന, കോസ്റ്റൽ വാർഡൻ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷിച്ചത്. മൂന്നുമാസത്തിനിടെ 11ലധികം ആളുകളാണ് ആലപ്പുഴ ബീച്ചിൽ ആത്മഹത്യ ചെയ്യാൻ എത്തിയത്. ഇവരെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.