കായംകുളം: ജനങ്ങളുടെ ചിരകാല സ്വപ്നമായ ദേശീയപാത വികസനം 2025 ഓടെ യാഥാർഥ്യമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന് സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കും. കൂട്ടുംവാതുക്കൽ കടവ്-പാർക്ക് ജങ്ഷൻ പാലങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തീരദേശ പാത യാഥാർഥ്യമാക്കാനുള്ള നടപടിക്രമങ്ങളും തുടങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായിട്ടുണ്ട്. സംസ്ഥാനത്തെ വാഹനപ്പെരുപ്പവും ജനസാന്ദ്രതയും കണക്കിലെടുത്തുള്ള റോഡ് വികസനം പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് പുതിയ തലമുറയെ ലക്ഷ്യമാക്കി കാലാനുസൃത പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. കായംകുളം കായൽ കേന്ദ്രമാക്കി വിനോദ സഞ്ചാര വികസനത്തിന് നടപടി സ്വീകരിക്കുമന്നും അദ്ദേഹം പറഞ്ഞു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൻ പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. പവനനാഥൻ, തയ്യിൽ പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം വയലിൽ നൗഷാദ്, നഗരസഭ കൗൺസിലർമാരായ കെ. പുഷ്പദാസ്, പി.കെ. അമ്പിളി, രാജശ്രീ കമ്മത്ത്, പഞ്ചായത്ത് അംഗങ്ങളായ ചിത്രലേഖ, ശ്രീലത, ഷീജ മോഹൻ, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനീയർ എം. അശോക് കുമാർ, സൂപ്രണ്ടിങ് എൻജിനീയർ ദീപ്തി ഭാനു തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY3PWD കായംകുളം പാർക്ക് ജങ്ഷൻ പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു അനുനയ പാതയിൽ പാർട്ടിയും എം.എൽ.എയും കായംകുളം: പാലം ഉദ്ഘാടന വിഷയത്തിൽ എം.എൽ.എയുമായുണ്ടായ അഭിപ്രായവ്യത്യാസത്തിന് അവസാന നിമിഷം പരിഹാരമായതോടെ ചടങ്ങിലെ കല്ലുകടി ഒഴിവായി. പാർട്ടി ഓഫിസിൽ ചർച്ച നടത്തിയും നോട്ടീസ് മാറ്റി അച്ചടിച്ചുമാണ് പ്രശ്നം പരിഹരിച്ചത്. കൂട്ടുംവാതുക്കൽ കടവ്-പാർക്ക് ജങ്ഷൻ പാലം ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച കൂടിയാലോചന ഉണ്ടായില്ലെന്ന കാരണത്തിൽ ഏരിയ കമ്മിറ്റിയിൽ ചർച്ച വന്നിരുന്നു. എം.എൽ.എയും പാർട്ടി നേതാക്കളും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിട്ടുനിൽക്കുന്നത് വികസനത്തിന്റെ നിറം കെടുത്തുമെന്ന തിരിച്ചറിവിൽ നേതൃത്വം നടത്തിയ ഇടപെടലാണ് പരിഹാരത്തിന് വഴിതെളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.