ആലപ്പുഴ: മാറ്റിവെച്ച ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂർത്തിയായി. 80 സി.ഡി.എസുകളിൽ 12 ഇടത്ത് ബാലറ്റിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. മറ്റിടങ്ങളിൽ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. അഞ്ച് വാർഡ് വീതമുള്ള ക്ലസ്റ്ററുകൾ തിരിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യം എ.ഡി.എസ് ഭാരവാഹികൾ ചേർന്ന് സി.ഡി.എസ് പ്രതിനിധിയെ തെരഞ്ഞെടുത്തു. പ്രതിനിധികൾ ചെയർപേഴ്സൻ, വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്കുള്ളവരെ തെരഞ്ഞെടുത്തു. ഈ മാസം 21ന് പുതിയ സി.ഡി.എസ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് വ്യാപനത്തിൽ ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ടതോടെ ജനുവരി 25ന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. മുതുകുളത്ത് ഒമ്പതുവർഷത്തിനുശേഷമാണ് സി.ഡി.എസ് നിലവിൽവന്നത്. 2013ൽ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതോടെ സി.ഡി.എസ് പിരിച്ചുവിട്ടു. പിന്നീട് അതേവർഷവും 2017ലും തെരഞ്ഞെടുപ്പ് നടന്നെങ്കിലും സി.ഡി.എസ് രൂപവത്കരിച്ചില്ല. ഇവിടെ വീണലക്ഷ്മിയെ ചെയർപേഴ്സനായും ലക്ഷ്മി രാജേഷിനെ വൈസ് ചെയർപേഴ്സനായും തെരഞ്ഞെടുത്തു. കായംകുളം: നിയോജക മണ്ഡലത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയം. നഗരസഭ, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകളാണ് ഇടതുപക്ഷം നേടിയത്. കൃഷ്ണപുരത്ത് മാത്രമാണ് യു.ഡി.എഫിന് ആശ്വാസമായി പ്രസിഡന്‍റ് പദവി ലഭിച്ചത്. ഇവിടെ വൈസ് പ്രസിഡന്‍റ് സ്ഥാനം ഇടതിന് ലഭിച്ചു. നഗരസഭ വെസ്റ്റിൽ പ്രസിഡന്‍റായി ജെ. സരസ്വതിയും വൈസ് പ്രസിഡന്‍റായി നിസ ലത്തീഫിനെയും ഈസ്റ്റിൽ പ്രസിഡൻറായി എ. ഷീബയും വൈസ് പ്രസിഡന്‍റായി പി. ചന്ദ്രകുമാരിയും വിജയിച്ചു. പത്തിയൂരിൽ മണിയമ്മ (പ്രസി.) രമ അഭിലാഷ് (വൈസ് പ്രസി). കണ്ടല്ലൂരിൽ പ്രീജ ഹരീഷ് (പ്രസി), ശ്രീകുമാരി (വൈസ് പ്രസി), ദേവികുളങ്ങരയിൽ എൻ. ഇന്ദിരഭായി (പ്രസി), ശ്രീലത എസ്. തമ്പി (വൈസ് പ്രസി). ഭരണിക്കാവ്: വസന്ത രമേശൻ (പ്രസി), ശോഭാദാസ് (വൈസ് പ്രസി). കൃഷ്ണപുരം: അജിത (പ്രസി), സുനിമോൾ (വൈസ് പ്രസി) എന്നിങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അമ്പലപ്പുഴ: തകഴി പഞ്ചായത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്സനായി ഗീത മുരളിയെ വീണ്ടും തെരഞ്ഞെടുത്തു. ഔദ്യോഗിക സ്ഥാനാർഥി അഞ്ജുവിനെയാണ് പരാജയപ്പെടുത്തിയത്. അരൂർ: ഗ്രാമപഞ്ചായത്തിൽ സി.ഡി.എസ് ചെയർപേഴ്സനായി സി.പി.എം നിർദേശിച്ച സ്ഥാനാർഥി പരാജയപ്പെട്ടു. നിലവിൽ ചെയർപേഴ്സനായിരുന്ന രേണുക ദിനേശൻ ജയിച്ചു. സി.പി.എമ്മിന്‍റെ ഔദ്യോഗിക സ്ഥാനാർഥി മായ ബിജുവാണ് പരാജയപ്പെട്ടത്. വൈസ് ചെയർപേഴ്സനായി സി.പി.എമ്മിന്‍റെ ട്രീസ തോമസ് ജയിച്ചു. ദലിത് സമുദായ മുന്നണി പ്രതിഷേധ ധർണ ആലപ്പുഴ: സർക്കാർ ഉത്തരവിലൂടെ എംപ്ലോയ്മെന്റ് സെൽ ബിയുടെ പ്രവർത്തനം അവസാനിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ദലിത് സമുദായ മുന്നണി ശനിയാഴ്ച രാവിലെ 10ന് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. സംസ്ഥാന ട്രഷറർ ഡോ. ടി.എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. എസ്.സി, എസ്.ടി ഉദ്യോഗ പ്രാതിനിധ്യക്കുറവ് കണ്ടെത്തി സ്പെഷൽ റിക്രൂട്ട്മെന്റിന് നടപടി സ്വീകരിക്കുന്ന സെല്ലിന്‍റെ പ്രവർത്തനം അവസാനിപ്പിച്ചത് പട്ടികവിഭാഗങ്ങളുടെ ബാക്ക്ലോഗ് പരിഹരിക്കുന്നതിനെ പിന്നോട്ടടിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി അരവിന്ദാക്ഷൻ മറ്റം, കെ. ഉല്ലാസ് കുമാർ, സജി കാവാലം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.