വിശപ്പുരഹിത ഗ്രാമത്തിന് കരുത്തേകാൻ 10 സെന്‍റ് വിട്ടുനൽകി ഗ്രിഗറി

ആലപ്പുഴ: വിശപ്പുരഹിത നാട് സൃഷ്ടിക്കാൻ മുന്നേനടന്ന പാതിരപ്പള്ളിയിലെ സ്നേഹജാലകത്തിന് കരുത്തുപകരാൻ 25 ലക്ഷത്തിലേറെ വിലയുള്ള ഭൂമി എഴുതി നൽകി ആലപ്പുഴ ചെട്ടികാട് കൊച്ചീക്കാരൻ വീട്ടിൽ കെ.ടി. ഗ്രിഗറിയെന്ന 78കാരൻ. കുടുംബസ്വത്തിൽനിന്ന് 10 സെന്‍റ് വിശപ്പുരഹിത കേരളം പദ്ധതിയുടെ തുടക്കക്കാരായ സി.ജി. ഫ്രാൻസീസ് സ്മാരക ട്രസ്റ്റ് സ്നേഹജാലകം പ്രവർത്തനങ്ങൾക്ക് എഴുതിനൽകിയത്. 2017 ജനുവരി 29ന് നടന്ന സ്നേഹജാലകം പ്രതിനിധി സമ്മേളനത്തിൽ ഉദ്ഘാടകനായെത്തിയ ഡോ. ടി.എം. തോമസ് ഐസക്കാണ് വിശപ്പില്ലാത്തൊരു നാട് സൃഷ്ടിക്കാൻ കഴിയുമോ എന്ന ചോദ്യം ഉന്നയിച്ചത്. ഇതിന് ഉത്തരമേകിയാണ് വിശപ്പുരഹിത സ്നേഹഗ്രാമം പദ്ധതിക്ക് തുടക്കമിട്ടത്. ആവശ്യക്കാരുടെ എണ്ണം പെരുകിയതോടെ പാതിരപ്പള്ളി ദേശീയപാതയോരത്ത് കാഷ്യറും പണപ്പെട്ടിയുമില്ലാതെ ആരംഭിച്ച 'ജനകീയ ഭക്ഷണശാല' വേറിട്ടതായിരുന്നു. ഈ സംരംഭത്തിന് പിന്നാലെയാണ് ജനകീയ ഹോട്ടൽവഴി 20 രൂപക്ക് ഭക്ഷണം നൽകുന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ജനകീയ ഭക്ഷണശാല പ്രവർത്തിക്കുന്ന കെട്ടിടം പൊളിക്കുന്ന സാഹചര്യം തിരിച്ചറിഞ്ഞാണ് തുടക്കം മുതൽ സ്നേഹജാലകം പ്രവർത്തകൻകൂടിയായ ഗ്രിഗറി സ്ഥലം വിട്ടുനൽകിയത്. വിശപ്പുരഹിത ഗ്രാമം പദ്ധതിക്ക് അഞ്ചുവർഷം പൂർത്തിയായതിന്‍റെ ഭാഗമായി ഒരുക്കിയ ചടങ്ങിൽ മുൻമന്ത്രി ജി. സുധാകരൻ, കെ.ടി. ഗ്രിഗറിയിൽനിന്ന് ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, സ്നേഹജാലകം പ്രസിഡൻറ് എൻ.പി. സ്നേഹജൻ, ജയൻ തോമസ്, ആർ. പ്രവീൺ, സജിത്ത് രാജ്, പി.എം. ഷാജി, കുഞ്ഞുമോൾ ഷാജി, പ്രകാശ് ബാബു, ജോൺ പോൾ, സി.പി. സീസർ എന്നിവരും ഒപ്പമുണ്ടായിരുന്നു. APL gigary ഗ്രിഗറി APL G sudakaran വിശപ്പുരഹിത ഗ്രാമം പദ്ധതിയുടെ നടത്തിപ്പിന് സ്നേഹജാലകത്തിന് വിട്ടുനൽകിയ സ്ഥലത്തിന്‍റെ രേഖകൾ. സി.ജി. ഫ്രാൻസീസ് സ്മാരക ട്രസ്റ്റ് സ്നേഹജാലകം പ്രവർത്തനങ്ങൾക്ക് എഴുതിനൽകിയത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.