നൂറനാട് മയക്കുമരുന്ന് വേട്ട; അഞ്ചുപേർ അറസ്റ്റിൽ

ചാരുംമൂട്: നൂറനാട് മയക്കുമരുന്ന് വേട്ടയിൽ അഞ്ചുപേർ അറസ്റ്റിൽ. കായംകുളം പുതിയവിള മലയിൽത്തറയിൽ കണ്ണൻ (26), ചെങ്ങന്നൂർ കൈലാത്ത് വീട് ജോബിൻ ജേക്കബ് (24), കരുനാഗപ്പള്ളി പുതിയകാവ് കെ.എസ് പുരം ചാങ്ങേത്ത് കിഴക്കേതിൽ അനന്തു (24), കരുനാഗപ്പള്ളി പുന്നകുളം കളിക്കവാടക്കേതിൽ സുനീഷ് (21), കരുനാഗപ്പള്ളി കാട്ടിൽക്കടവ് മുത്തേരിൽ വിജയ് (21) എന്നിവരെയാണ് നൂറനാട് പൊലീസും ജില്ല ഡാൻസാഫും ചേർന്ന് പിടികൂടിയത്. 16 ഗ്രാം എം.ഡി.എം.എയും 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ജില്ലയിലെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് അന്തർ സംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക് മയക്കുമരുന്നുകളും കഞ്ചാവും എത്തുന്നതായി ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലെ ഡാൻസാഫ് ടീമും ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിൽ നൂറനാട് എസ്.എച്ച്.ഒ മനോജ് ഉൾപ്പെട്ട പ്രത്യേകസംഘവും നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. താമരക്കുളം ചത്തിയറയിലെ വാടകവീട്ടിൽ ഇടുപാടുകാർക്ക് ചെറുകിട വിൽപന നടത്തുന്നതിനിടെയാണ് പിടികൂടിയത്. കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ ടീമിൽനിന്ന് വാങ്ങി കായംകുളം, കുറത്തികാട്, വള്ളികുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് 2000 മുതൽ 5000 രൂപ വരെ നിരക്കിലാണ് വിൽക്കുന്നതെന്നും പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മാസത്തിൽ ഒന്നിലേറെ തവണ 30 ഗ്രാം വീതം എം.ഡി.എം.എ വിൽപന നടത്തിയിരുന്നു. കായംകുളത്ത് വൻ തോതിൽ മയക്കുമരുന്ന് എത്തുന്ന സാഹചര്യത്തിൽ അന്വേഷണം വിപുലമാക്കി. നൂറനാട് സി.ഐ മനോജ്, എസ്.ഐ അരുൺകുമാർ, പൊലീസുകാരായ റെജി, ശ്യാംകുമാർ, ഡാൻസാഫ് എസ്.ഐ ഇല്യാസ്, എ.എസ്.ഐ സന്തോഷ്, ഉല്ലാസ്, ഹരികൃഷ്ണൻ, ഷാഫി, എബി തോമസ് എന്നിവർ നേതൃത്വം നൽകി. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.