കെ.എസ്.ആർ.ടി.സി പണിമുടക്ക് പൂർണം; ജനം വലഞ്ഞു

കുട്ടനാട് മേഖലയിൽ ഇരട്ടി ദുരിതം * സ്വകാര്യ ബസുകളിൽ വൻതിരക്ക് ആലപ്പുഴ: ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സൂചന പണിമുടക്ക് പൂർണം. പണിമുടക്കിൽ ജനം വലഞ്ഞു. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിൽ ഭരണപക്ഷത്തെ സംഘടനകളിൽപെട്ട ജീവനക്കാരും പങ്കാളികളായതോടെയാണ് പണിമുടക്ക് പൂർണമായത്. 62 സർവിസുകൾ വരെ ഓടിയിരുന്ന ആലപ്പുഴ ഡിപ്പോയിൽനിന്ന് ഒരു സർവിസ് പോലും നടത്താനായില്ല. ജില്ലയിൽ മാവേലിക്കര-ഒന്ന്, കായംകുളം-രണ്ട്, ചെങ്ങന്നൂർ-മൂന്ന് സർവിസുകൾ മാത്രമാണ് നടത്തിയത്. കെ.എസ്.ആർ.ടി.സി സർവിസുകളെ മാത്രം ആശ്രയിക്കുന്ന കുട്ടനാട് മേഖലയിൽ ദുരിതം ഇരട്ടിയായി. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും തൊഴിലാളി സംഘടനകളും ജീവനക്കാരും പണിമുടക്കിൽ അണിനിരന്നു. കഴിഞ്ഞദിവസം ശമ്പളവിതരണം അടക്കമുള്ള വിഷയങ്ങളിൽ കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്‍റും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് അടക്കമുള്ള സംഘടനകൾ സൂചനസമരം നടത്തിയത്. സി.ഐ.ടി.യു യൂനിയനിലുള്ളവരും ഒന്നടങ്കം ജോലിക്ക് ഹാജരാകാതെ വിട്ടുനിന്നു. അതേസമയം, സ്വകാര്യ ബസുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ദീർഘദൂര യാത്രക്കാർ ട്രെയിൻ സർവിസുകളെ ആശ്രയിച്ചതോടെ റെയിൽവേ സ്റ്റേഷനുകളിലും വൻതിരക്കായിരുന്നു. കുട്ടനാട് മേഖലയിലുള്ളവർ ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സർവിസിനെ ആശ്രയിച്ചാണ് യാത്ര നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.