വീണ്ടും കുഴികൾ നിറഞ്ഞ് ദേശീയപാത

ഒരാഴ്ചക്കിടെ പത്തോളം ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെട്ടു കായംകുളം: ഇരുചക്രവാഹന യാത്രികരുടെ നടുവൊടിച്ച് ദേശീയപാതയിൽ വീണ്ടും കുഴികൾ പെരുകുന്നു. കാലം തെറ്റി പെയ്ത മഴയിലാണ് കുഴികൾ തെളിഞ്ഞത്. കെ.പി.എ.സി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള ഭാഗത്തെ കുഴികൾ അപകട ഭീഷണിയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ പത്തോളം ഇരുചക്ര വാഹന യാത്രികരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. നേരത്തേ സ്പീക്കർ എം.ബി. രാജേഷിന്റെ കാർ അപകടത്തിൽപ്പെട്ട കെ.പി.എ.സി ഭാഗത്ത് കൂറ്റൻ കുഴികളാണ് തിരികെ വന്നിരിക്കുന്നത്. മഴക്കാലം എത്തുന്നതോടെ റോഡിന്റെ സ്ഥിതി കൂടുതൽ ദയനീയമാകും. കൃഷ്ണപുരം മുതൽ കരീലക്കുളങ്ങര വരെയും കുഴികൾ ഭീഷണിയാണ്. അഞ്ച് കോടി ചെലവഴിച്ച് മൂന്ന് മാസം മുമ്പ് ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കിലും ഇത് ഫലപ്രദമായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. റോഡ് ഒരേ വീതിയിൽ ടാർ ചെയ്യണമെന്ന് ദേശീയപാത പൊതുമരാമത്ത് വിഭാഗം ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ അഞ്ച് കോടി രൂപയുടെ അറ്റകുറ്റപ്പണി മതിയെന്ന നിലപാടായിരുന്നു അതോറിറ്റിക്ക്. കൂടുതൽ തകർന്ന ഭാഗത്ത് റോഡ് വീതിയിൽ ടാർ ചെയ്തശേഷം ബാക്കിയുള്ള ഭാഗത്ത് കുഴി അടയ്ക്കുക മാത്രമാണ് ചെയ്തത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാർ ചെയ്യാത്ത ഭാഗമാണ് ഇപ്പോൾ പൊളിഞ്ഞു തുടങ്ങിയത്. റോഡ് പലയിടത്തും വിണ്ടുകീറി തുടങ്ങിയിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് പരിഹാരമായില്ലെങ്കിൽ യാത്ര കൂടുതൽ ദുരിതമാകും. ചിത്രം :APLKY2HAIGHWEY ദേശീയപാതയിൽ കെ.പി.എ.സി ജങ്ഷന് സമീപത്തെ കുഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.