കുട്ടനാട്ടിൽ കൊയ്ത്ത് ഉപേക്ഷിച്ചും യന്ത്രമില്ലാതെ കൊയ്തെടുത്തും കർഷകർ

കുട്ടനാട്: വേനൽമഴയുടെ ശക്തി കുറഞ്ഞെങ്കിലും കൊയ്ത്തും സംഭരണവും പ്രതിസന്ധിയിൽതന്നെ. വെള്ളക്കെട്ടിൽ കൊയ്ത്തുയന്ത്രം ഇറക്കാനാകാതെ വന്നതോടെ പലയിടത്തും കൊയ്ത്ത് ഉപേക്ഷിക്കുകയാണ്. ജില്ലയിൽ വിളവെടുപ്പ് 68 ശതമാനം പൂർത്തിയായിട്ടുണ്ട്. 65 ശതമാനം സംഭരണവും നടന്നു. നെല്ലുസംഭരിച്ച വകയിൽ 77.04 കോടി കർഷകർക്ക് വിതരണം ചെയ്തതായി അധികൃതർ പറഞ്ഞു. ദിവസേന 1800 ടൺ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ പുത്തനാറായിരം പാടശേഖരത്തിൽ ഏഴരയേക്കറിലെ നെല്ലാണ് വിളവെടുക്കാൻ സാധിക്കാതെ കർഷകർ ഉപേക്ഷിച്ചത്. രണ്ടാഴ്ച മുമ്പാണ് വിളവെടുപ്പ് തുടങ്ങിയത്. തെങ്കരപച്ച പാടത്തും കൊയ്യാനാകാതെ കൃഷി ഉപേക്ഷിച്ചിരുന്നു. സമാന അവസ്ഥ കുട്ടനാട്ടിലെ പല പാടശേഖരങ്ങളിലുമുണ്ട്. തലവടി കൃഷിഭവൻ പരിധിയിലെ കരുവേലിപ്പടി പാടത്ത് യന്ത്രം ഇറക്കാനാകാത്ത സാഹചര്യത്തിൽ അരിവാൾ ഉപയോഗിച്ച് കൊയ്യുന്നുണ്ട്. യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തിന് ഏക്കറിന് 4000 രൂപ മാത്രം ചെലവ് വരുമ്പോൾ കൈകൊണ്ടു കൊയ്യാൻ ഏക്കറിന് 10,000 ചെലവാകും. ഇനിയും കൊയ്ത്ത് പൂർത്തിയാക്കിയില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും. അതിനിടെ കൊയ്ത്തുയന്ത്രം എത്താത്തതിനാൽ തകഴി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മാവല്ലാക്കൽ പടിഞ്ഞാറ് പാടശേഖരത്തിലെ നെൽകൃഷി നശിക്കുകയാണ്. വിളവ് 135 ദിവസം പിന്നിട്ടതോടെ പലയിടത്തും വീണ നെല്ല് കിളിർത്തുതുടങ്ങി. യന്ത്രത്തിനായുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.