കെ.കെ. വാര്യർക്ക് ജന്മനാട് വിട നൽകി

ചേർത്തല: ഏഴ് പതിറ്റാണ്ടോളം ചിത്രകലയിലും ആത്മീയതയിലും ജീവിതം സമർപ്പിച്ച അന്തരിച്ച കെ.കെ. വാര്യർക്ക് ജന്മനാട് വിട നൽകി. സർക്കാർ വിദ്യാലയങ്ങളിൽ കൂടാതെ സ്വന്തം ചിത്രകല സ്ഥാപനത്തിൽനിന്നും നൂറുകണക്കിന് വിദ്യാർഥികളെ വിവിധ മേഖലയിൽ എത്തിക്കാൻ കെ.കെ. വാര്യർക്ക്​ കഴിഞ്ഞു. ആദ്യകാലഘട്ടത്തിൽ ഗുരുകുല സമ്പ്രദായത്തിലായിരുന്നു വിദ്യാർഥികൾ സ്ഥാപനത്തിൽ പഠിച്ചിരുന്നത്. ഒരു അധ്യാപകൻ എന്ന രീതിയിലല്ലായിരുന്നു കുട്ടികളോടുള്ള സമീപനം. അടുത്ത സുഹൃത്തും വഴികാട്ടിയുമായിരുന്നു. ആരോടും വഴക്കിടാറുള്ള സ്വഭാവമുണ്ടായിരുന്നില്ല. കഴിഞ്ഞ പത്തുവർഷമായി ആത്മീയപ്രഭാഷണത്തിലും കേരളത്തിലും -പുറത്തും ശ്രദ്ധിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വളരെയേറെ യാത്രകളും വാര്യർ നടത്തിയിട്ടുണ്ട്. എണ്ണഛായ ചിത്രങ്ങളോടായിരുന്നു കൂടുതൽ കമ്പം. ഗാനരചയിതാവ് വയലാർ രാമവർമ, കേന്ദ്ര മന്ത്രിമാരായിരുന്ന വയലാർ രവി, എ.കെ ആന്റണി, സി.പി.ഐ നേതാവ് സി.കെ. ചന്ദ്രപ്പൻ എന്നിവർ പഠിച്ചിരുന്ന ചേർത്തല ഗവ. ബോയ്​സ് ഹൈസ്കൂളിൽ നിന്നു വിരമിച്ചതും പ്രത്യേകതയാണ്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. മാവേലിക്കര രവിവർമ ഫൈനാർട്സ് കോളജിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷം നാഗർകോവിൽ, കോട്ടയം പാമ്പാടി, തകഴി, ചേർത്തല എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. അനവധി ജീവൻ തുടിക്കുന്ന ചിത്രങ്ങൾ അവശേഷിപ്പിച്ചാണ് കെ.കെ. വാര്യർ യാത്രയായത്. apl kkvaryar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.