ബിനു എം. പള്ളിപ്പാട്: സാഹിത്യത്തിലും സംഗീതത്തിലും കഴിവുതെളിയിച്ച പ്രതിഭ

ഹരിപ്പാട്: കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം. പള്ളിപ്പാടിന്‍റെ അകാലത്തിലെ വേർപാട് നാടിന്‍റെ ദുഃഖമായി. 47 വയസ്സിനുള്ളിൽ കേരളത്തിലെ അറിയപ്പെടുന്ന പ്രതിഭയായി മാറിയെന്നതാണ് ബിനുവിനെ ശ്രദ്ധേയനാക്കുന്നത്. സാഹിത്യത്തിലും സംഗീതത്തിലും ഒരുപോലെ കഴിവ് തെളിയിച്ച ബിനു പാന്‍ക്രിയാസിലെ രോഗബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്. 1974ല്‍ ഹരിപ്പാടിന് സമീപം പള്ളിപ്പാടാണ് ബിനുവിന്റെ ജനനം. പിതാവ്​ മയിലന്‍, മാതാവ്​ ചെല്ലമ്മ. 2009ല്‍ പുറത്തിറങ്ങിയ 'പാലറ്റ്' ആണ് ബിനുവിന്റെ ആദ്യ കവിതസമാഹാരം. അവര്‍ കുഞ്ഞിനെ തേടുമ്പോള്‍ (2013), തമിഴ് കവി എന്‍.ഡി. രാജ്കുമാറിന്റെ സമ്പൂര്‍ണ കവിതകള്‍, ഒലിക്കാതെ ഇളവേനല്‍ എന്ന ഇലങ്കന്‍ പെണ്‍ കവിതകള്‍ എന്നിവയാണ് മറ്റു കവിതകള്‍. പ്രകൃതിയും ദേശവും കീഴാളശരീരങ്ങളും നൈസർഗികതയോടെ കവിതകളിൽ അവതരിപ്പിച്ചു. പ്രമേയങ്ങളിലും ആഖ്യാനത്തിലും രചനരീതിയിലും ഒന്നിനൊന്ന് വ്യത്യസ്തത പുലർത്താനും ശ്രമിച്ചു. സി.സി. ചെല്ലപ്പയുടെ ജല്ലിക്കെട്ട് എന്ന നോവല്‍ രാജ്കുമാറുമൊത്ത് മലയാളത്തിലേക്ക് മൊഴിമാറ്റി. അടുത്തിടെ പ്രസിദ്ധീകരിച്ച 'പാലുവം പെണ്ണ്' ദീര്‍ഘകാവ്യം ശ്രദ്ധേയമായിരുന്നു. എം.ജി, മദ്രാസ്, കേരള സര്‍വകലാശാലകള്‍ ബിനുവിന്റെ കവിതകള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യന്‍ ദലിത് ആന്തോളജിയിലും ബിനു എം. പള്ളിപ്പാടിന്റെ കവിത ഇടംപിടിച്ചു. മികച്ച പുല്ലാങ്കുഴല്‍ വാദകന്‍കൂടിയായ അദ്ദേഹം ബാവുല്‍ ഗായകര്‍ക്കൊപ്പം കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുമളിയിലായിരുന്നു സ്ഥിരതാമസം. ബിനുവിന്‍റെ മൃതശരീരം പള്ളിപ്പാട്ടെ കോനുമം പുലിത്തറ വീട്ടുവളപ്പിൽ ശനിയാഴ്ച രാവിലെ 11ന് സംസ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.