കൃഷിനാശം: മാർഗനിർദേശവുമായി മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം

-നെല്ലിന് പുറമെ തെങ്ങ്, കുരുമുളക് പരിപാലനവും ആലപ്പുഴ: വേനൽമഴയിൽ കൃഷിനാശം വ്യാപകമായ സാഹചര്യത്തിൽ കർഷകർക്ക് വഴികാട്ടിയും ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചും മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം. നെല്ലിനുപുറമെ തെങ്ങ്, കുരുമുളക് അതിജീവനം കൂടി മുന്നിൽക്കണ്ടുള്ള നിർദേശങ്ങളാണ് ഗവേഷണകേന്ദ്രം മുന്നോട്ടുവെക്കുന്നത്. വെള്ളക്കെട്ടുള്ള പാടങ്ങളിൽ മൂന്നു നാലുമീറ്റർ അകലത്തിൽ നെൽച്ചെടികൾ വകഞ്ഞ് ചാലെടുത്ത് വെള്ളം വാർന്നുപോകാൻ അനുവദിക്കണം. നെല്ല് മൂടിയിടുമ്പോൾ മണ്ണിൽനിന്ന് ജലാംശം ആഗിരണം ചെയ്യപ്പെടുന്നത് തടയാൻ ഉണങ്ങിയ വൈക്കോൽ നിരത്തി അതിനുമുകളിൽ പടുത വിരിച്ച് നെല്ല് കൂട്ടിയിടണം. പകൽ സമയത്ത് മൂടപൊട്ടിച്ച് നെല്ല്‌ കാറ്റും വെയിലും കൊള്ളാൻ അനുവദിക്കണം. ബാക്ടീരിയൽ ഇല കരിച്ചിൽ രോഗമുണ്ടായിരുന്ന പാടങ്ങളിൽ കൊയ്ത്തിനുശേഷം വൈക്കോൽ നീക്കണം. വരിനെല്ലിന്‍റെ ആക്രമണം ഉണ്ടായിരുന്ന പാടശേഖരങ്ങളിൽ കൊയ്ത്തുകഴിഞ്ഞ് വെള്ളം കയറ്റി 15-20 ദിവസം കള കിളിർപ്പിക്കുക. ഒരു ചാൽ ഉഴുതിട്ടശേഷം വെള്ളം കയറ്റിയിടുന്നത് കള, വൈക്കോൽക്കുറ്റികൾ എന്നിവ അഴുകിച്ചേരാനും കീടബാധ തടയാനും സഹായകമാണ്. തെങ്ങിന് കൂമ്പുചീയൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗം ബാധിച്ച ഭാഗങ്ങൾ ചെത്തിമാറ്റി ബോർഡോ പേസ്റ്റ് പുരട്ടിക്കൊടുക്കാം. തുടർന്ന്, ബോർഡോ മിശ്രിതം തളിക്കണം. കൊമ്പൻ ചെല്ലിയുടെയും ചെമ്പൻ ചെല്ലിയുടെയും ആക്രമണം ഉണ്ടാകാതിരിക്കാൻ കൂമ്പിന് താഴെയുള്ള രണ്ടുമൂന്ന് ഓലക്കവിളുകളിൽ പാറ്റാ ഗുളിക രണ്ടെണ്ണം വീതംവെച്ച് മണൽ കൊണ്ടുമൂടുക. അല്ലെങ്കിൽ 250 ഗ്രാം വേപ്പിൻപിണ്ണാക്കും അത്രയുംതന്നെ മണലും ചേർന്ന മിശ്രിതം ഓലക്കവിളുകളിൽ നിറക്കാം. കൊമ്പൻചെല്ലി പെരുകുന്നത് തടയാൻ മെറ്റാറൈസിയം എന്ന കുമിൾ ചാണകത്തിൽ ഒരു കിലോ എന്ന തോതിൽ ഇടുക. മെറ്റാറൈസിയം കുമിൾ ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ ലഭിക്കും. കുരുമുളക് ഒരുവള്ളിക്ക് അരക്കിലോ കുമ്മായം എന്ന തോതിൽ ചേർക്കുക. രണ്ടാഴ്ചക്കുശേഷം വള്ളിക്ക് 10 കിലോ ചാണകം എന്ന തോതിൽ ചേർക്കുക. രോഗംബാധിച്ച ഭാഗത്ത് ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കണം. കോപ്പർ ഓക്‌സിക്ലോറൈഡ് മൂന്നുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുറ്റും ഒഴിച്ചുകൊടുക്കണം. നെല്ലുഗവേഷണകേന്ദ്രം ഹെൽപ് ഡെസ്ക് നമ്പർ: വിളപരിപാലനം- 9495671971. മണ്ണ് പരിശോധന -9847375249. രോഗ നിയന്ത്രണം -9447565946. കീട നിയന്ത്രണം -9526548485. വിള, വിത്തുൽപാദനം -9495424961. കാലാവസ്ഥ -9496156764.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.