കാലിടറി കല്ലട ജലസേചന പദ്ധതി

ചാരുംമൂട്: നാടിന് ഏറെ ആശ്വാസമാകേണ്ട കല്ലട ജലസേചന പദ്ധതി സംരക്ഷിക്കാൻ കഴിയാതെ നാശത്തിലേക്ക്. കാർഷികരംഗത്ത് സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കിയ പദ്ധതിയാണിത്. 1961ൽ രൂപം നൽകി 1986ൽ കമീഷൻ ചെയ്ത പദ്ധതിയുടെ പ്രയോജനം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ലഭിക്കുന്നു. തെന്മല ജലസംഭരണിയിൽനിന്ന് രണ്ട് മെയിൻ കനാലുകളും ഉപകനാലുകളും വഴി ജലമെത്തിച്ച് 12 നിയോജകമണ്ഡലങ്ങളിലെ 92 വില്ലേജുകളിൽ കൃഷിക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് പദ്ധതിയുടെ രൂപകൽപന. പദ്ധതിയുടെ ഉദ്ഘാടനം നടന്നെങ്കിലും കനാൽ നിർമാണം ഇനിയും പൂർത്തിയാകാത്ത മേഖലകളുണ്ട്. ചാരുംമൂട് കരിമുളക്കൽ ജങ്ഷൻ മുതൽ കായംകുളം വരെ 13 കിലോമീറ്റർ ദൂരമാണ് പൂർത്തിയാക്കാനുള്ളത്. കനാൽ നിർമാണത്തിന് പൊന്നുംവില കൊടുത്ത് ഏറ്റെടുത്ത ഭൂമിയും കാടുകയറിയും കൈയേറ്റങ്ങളാലും അന്യാധീനപ്പെട്ടു. അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന പദ്ധതിക്ക് അറ്റകുറ്റപ്പണി ഇല്ലായെന്നതാണ് പ്രധാന പോരായ്മ. തുടക്കത്തിൽ 3000ലധികം ജീവനക്കാരുണ്ടായിരുന്ന വകുപ്പിൽ ഇപ്പോഴുള്ളത് 300പേർ. ഓഫിസുകൾ നിർത്തലാക്കി ജീവനക്കാരെ വെട്ടിക്കുറച്ചതാണ് വലിയ പ്രതിസന്ധി. പ്രധാന കനാലുകളിൽ മണ്ണിടിഞ്ഞത് ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. കനാൽ മേൽപാലങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. പലയിടത്തും കാട് വളർന്നു. കനാൽ റോഡുകൾ മെറ്റലിളകി തകർച്ചയിലാണ്. വേനൽക്കാലം കഴിഞ്ഞാൽ കനാൽ വഴി വെള്ളം ഒഴുകാത്തതിനാൽ സർവമാലിന്യങ്ങളും തള്ളുന്ന സ്ഥലമായി മാറി. അടുത്ത വേനലിൽ ഈ മാലിന്യം നീക്കാതെയാണ് വെള്ളം തുറന്നുവിടുന്നത്. 60,000 ഹെക്ടർ സ്ഥലത്തെ കൃഷിക്കും ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള പ്രശ്നത്തിനും പരിഹാരമാകുന്ന പദ്ധതിക്ക് കാര്യമായ പരിഗണന നൽകുന്നില്ല എന്നതാണ് യാഥാർഥ്യം. കനാലുകൾ കാലോചിതമായി പരിഷ്കരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ച് കല്ലട ജലസേചന പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 15ന് കൊട്ടാരക്കര കെ.ഐ.പി ഓഫിസിലേക്ക് മാർച്ച്‌ നടത്തും. ഇതിന് മുന്നോടിയായി ബുധനാഴ്ച വൈകീട്ട് നാലിന് വിപഞ്ചിക ഓഡിറ്റോറിയത്തിൽ ചാരുംമൂട് മേഖല കൺവെൻഷൻ ചേരുമെന്ന് നേതാക്കൾ അറിയിച്ചു. APL kip kanal കാടുകയറിയ കെ.ഐ.പി കനാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.