നോൺ ടീച്ചിങ് പ്രിൻസിപ്പലായി ഹെഡ്മാസ്റ്റർമാർക്കിനി സ്ഥാനക്കയറ്റമില്ല

ആലപ്പുഴ: എയ്ഡഡ് സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് ഹയർ സെക്കൻഡറി സീനിയർ അധ്യാപകർ, സ്കൂൾ ഹെഡ്മാസ്റ്റർമാർ എന്നിവരിൽനിന്ന് 2:1 അനുപാതപ്രകാരം സ്ഥാനക്കയറ്റം നൽകി നിയമിക്കുമ്പോൾ അവർ പഠിപ്പിക്കേണ്ട വിഷയത്തിൽ ഒഴിവുവരുന്ന മുറക്ക് മാത്രം നൽകിയാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറിയുടെ ആരംഭകാലത്ത് ഇത്തരത്തിൽ തസ്തികയില്ലാതെ നിയമനം നടത്തിയത് പിന്നീട് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് ക്രമീകരിക്കുകയായിരുന്നു. തസ്തികയില്ലാത്തിടത്ത് സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം സർക്കാറിന് വൻ സാമ്പത്തികബാധ്യതയാണ്. ഹയർ സെക്കൻഡറി സ്പെഷൽ റൂൾ പ്രകാരം 16 പീരിയഡ് ഉള്ള സീനിയർ ഹയർ സെക്കൻഡറി അധ്യാപകനായിരിക്കണം പ്രിൻസിപ്പൽ. എന്നാൽ, 2006 ഡിസംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ 290/2006 ജി.ഇ.ഡി.എൻ ഉത്തരവി‍ൻെറ മറവിൽ പല എയ്ഡഡ് സ്കൂളിലും നോൺ ടീച്ചിങ് പ്രിൻസിപ്പലായി ഹെഡ്മാസ്റ്റർമാർക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ചിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി നിയമങ്ങളെ സർക്കാർ ഉത്തരവിലൂടെ മറികടക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് പഠിപ്പിക്കാൻ പീരിയഡില്ലാത്തിടത്ത് പുതിയ നോൺ ടീച്ചിങ് തസ്തിക സൃഷ്ടിച്ച് പ്രിൻസിപ്പൽ നിയമനം പാടില്ലെന്ന് പുതിയ ഉത്തരവ് (1416/2022 GEdn,1225/2022 GEdn). ഹെഡ്മാസ്റ്റർമാരിൽനിന്ന് പ്രിൻസിപ്പൽ പ്രമോഷൻ നൽകുമ്പോൾ തസ്തിക ഉള്ളിടത്ത് മാത്രമെന്ന നിബന്ധന സർക്കാർ സ്കൂളുകളിൽ കൃത്യമായി പാലിക്കുന്നുണ്ട്. എന്നാൽ, ചില എയ്ഡഡ് സ്കൂളുകളിൽ ഇതിന് വിരുദ്ധമായ നിയമനങ്ങൾ ശ്രദ്ധയിൽപെട്ടതിനാലാണ് ഹൈകോടതി നിർദേശപ്രകാരം സർക്കാർ ഉത്തരവിറക്കിയത്. ഹയർ സെക്കൻഡറി അധ്യാപകരായ പ്രഭാത്, മുഹമ്മദ് സാബിർ സാഹിബ്, ശ്രീകല, ശ്രീലേഖ എന്നിവരാണ് ഹെഡ്മാസ്റ്റർമാരെ പ്രിൻസിപ്പൽ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചത്. തുടർന്നാണ് സർക്കാർ വ്യക്തത വരുത്തി ഉത്തരവിറക്കിയത്. നിയമവിരുദ്ധമായി നടത്തിയ നിയമനങ്ങൾ പ്രകാരം നോൺ ടീച്ചിങ് പ്രിൻസിപ്പൽമാർ തുടരുന്നതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരുപറ്റം അധ്യാപകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.