മാന്നാർ മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി എതിരേൽപ്പിച്ച് ഘോഷയാത്രക്ക് മുസ്ലിം ജമാഅത്ത് വരവേൽപ് നൽകിയപ്പോൾ
മാന്നാർ: ഒന്നര പതിറ്റാണ്ടായി തുടരുന്ന മാനവസാഹോദര്യ ബന്ധത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിച്ച് മാന്നാർ മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ എതിരേൽപ്പ് ഘോഷയാത്രക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് ഒരുക്കി മുസ്ലിം ജമാഅത്ത്.
പത്ത് ദിവസമായുള്ള സഹസ്ര കലശാഭിഷേകത്തിനു ശേഷമായിരുന്നു മഹാ ശിവരാത്രി മഹോത്സവം. ഞായറാഴ്ച വൈകീട്ട് കടപ്ര കൈനിക്കരമഠം മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തിൽ നിന്നാരംഭിച്ച എതിരേൽപ് മാന്നാർ പൊലീസ് എസ്.എച്ച്.ഒ ഡി. രജീഷ്കുമാർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
മാന്നാർ ടൗൺ പുത്തൻ പള്ളിയുടെ പ്രധാന പ്രവേശന കവാടത്തിന്റെ മുൻവശമെത്തിയതോടെയാണ് സ്വീകരണം നൽകിയത്. ഹരികുമാർ ശിവം, അനിൽ നായർ, അനുകുമാർ, അനീഷ് റാം ശ്രീവല്ലഭം, കലാധരൻ കൈലാസം എന്നിവരെ ഷാൾ അണിയിച്ചും ബൊക്കെ നൽകിയുമാണ് സ്നേഹം പ്രകടിപ്പിച്ചത്. എൻ.എ. റഷീദ, എ.എ. കലാം, എ.കെ. മിർസാദ്, അബ്ദുൽ കലാം, കെ.എം. ഷിയാദ് എന്നിവർ നേതൃത്വം നൽകി. മുസ്ലിം ലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹജലവും ലഘു ഭക്ഷണവും വിതരണം ചെയ്തു.
തുടർന്ന് കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലും ഒരുക്കിയ സ്വീകരണത്തിന് സജി കുട്ടപ്പൻ, പ്രഭ കുമാർ, സജി വിശ്വനാഥൻ, ശിവൻ പിള്ള, അജിത് കുമാർ, ഗിരീഷ്, രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.