ഹണിട്രാപ്പിൽ കുടുങ്ങി വ്യവസായിയുടെ ആത്മഹത്യ: സ്ത്രീയടക്കം മൂന്നുപേർ അറസ്റ്റിൽ

പൂച്ചാക്കൽ: ഹണിട്രാപ്പിൽ കുടുങ്ങി നാലുമാസംമുമ്പ് വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില സ്ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ രായംമരക്കാർ വീട്ടിൽ സജീർ (39), എറണാകുളം രാമേശ്വരം വില്ലേജിൽ അത്തി പൊഴിക്കൽ റുഖ്സാന ഭാഗ്യവതി (സോന-36), തൃശൂർ ചേർപ്പ് പഞ്ചായത്ത് ഊരകം രാത്തോട് അമ്പാജി (44) എന്നിവരെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. തന്നെ സമീപിച്ച കണ്ണാടി ചാരിറ്റബിൾ ട്രസ്റ്റിന് വ്യവസായി പല പ്രാവശ്യവും സഹായം നൽകിയിരുന്നു. മരണത്തിന് രണ്ടാഴ്ച മുമ്പ് ട്രസ്റ്റിന്‍റെ പേരിൽ പിരിവിനെത്തിയ റുഖ്സാന വ്യവസായിയുടെ പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് അദ്ദേഹത്തിന്‍റെ മരണത്തിൽ കലാശിച്ചത്. ഒക്ടോബർ 25ന് പിരിവിനെന്ന വ്യാജേന റുഖ്സാനയും സജീറും ഒരു സുഹൃത്തുമായി എത്തി വ്യവസായിയെ കുടുക്കി ആദ്യം നൂറു പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും കൈക്കലാക്കി. തൃശൂരിൽ സ്വർണ ഇടപാട് നടത്തുന്ന അമ്പാജിക്കാണ് സ്വർണം വിറ്റത്. ഒരാഴ്ച കഴിഞ്ഞ് 50 ലക്ഷം ആവശ്യപ്പെട്ട് വീണ്ടും വ്യവസായിയെ സമീപിക്കുകയും തന്നില്ലെങ്കിൽ കുടുംബത്തിലെ കല്യാണമെല്ലാം മുടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ഇതോടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറയുന്നു. സംഭവത്തിനുശേഷം പ്രതികൾ ഫോണുകൾ ഓഫാക്കി ഒളിവിലായിരുന്നു. ഇതിനിടെ തിരുവനന്തപുരത്ത് നടന്ന വഞ്ചന കേസിൽ സജീറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ റുഖ്സാനയോടൊപ്പം ആഡംബര ഫ്ലാറ്റുകളിൽ താമസിക്കുന്നതിനിടയിൽ എറണാകുളത്ത് വെച്ചാണ് പിടിയിലായത്. വർഷങ്ങൾക്ക് മുമ്പ് വിവാദമായ എറണാകുളത്തെ ഹണി ട്രാപ്പ് കേസിലും പ്രതിയാണ് റുഖ്സാന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചേർത്തല ഡിവൈ.എസ്.പി ടി.ബി വിജയന്റെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പൂച്ചാക്കൽ എസ്.ഐ കെ.ജെ. ജേക്കബ്, ഗോപാലകൃഷ്ണൻ, എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ നിസാർ, അഖിൽ, ഷൈൻ, അരുൺ, നിധിൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഒന്നാം പ്രതി സജീറിനെ കൂടുതൽ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചിത്രം : സജീർ, റുഖ്സാന, അമ്പാജി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.