ക്രമസമാധാന പാലനം: പൊലീസ്​ ഇടപെടൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ല -മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: രാഷ്ട്രീയ സംഘട്ടനത്തെ തുടർന്ന് പൊലീസ് ക്രമസമാധാന പാലനത്തിനായി നടത്തിയ ഇടപെടലുകൾ വ്യക്തിസ്വതന്ത്ര്യത്തിന്റെ ലംഘനമായി കാണാൻ കഴിയില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സമീപകാലത്ത് ജില്ലയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ചേർത്തല സി.ഐക്കെതിരെ സമർപ്പിച്ച വിവിധ പരാതികളിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. ഹരജിയിൽ ജില്ല പൊലീസ് മേധാവിയുടെയും ചേർത്തല ഡിവൈ.എസ്.പിയുടെയും റിപ്പോർട്ടുകൾ കമീഷൻ വാങ്ങി. 2021 ഫെബ്രുവരി 24ന് വയലാറിലുണ്ടായ എസ്.ഡി.പി.ഐ, ആർ.എസ്.എസ് സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിരവധി അക്രമസംഭവങ്ങൾ നടന്നു. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ചേർത്തല താലൂക്കിലെ വീടുകളിൽ പൊലീസെത്തിയതെന്നും ചേർത്തല സി.ഐ തന്റെ കടമ നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആലപ്പുഴ നടന്ന സിറ്റിങ്ങിൽ കമീഷൻ ചേർത്തല ഇൻസ്പെക്ടറെ നേരിൽ കണ്ടു. തുടർന്നാണ്​ സമീപകാലത്ത് ജില്ലയിൽ നടന്ന രണ്ട്​ കൊലപാതകം പൊലീസ് റിപ്പോർട്ടിനെ സാധൂകരിക്കുന്നതായി വിലയിരുത്തി​ കമീഷന്‍റെ ഉത്തരവ്​. ഡിജിറ്റല്‍ റീസർവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും -മന്ത്രി എം.വി. ഗോവിന്ദന്‍ * ജില്ലയിൽ പൂർത്തിയാകാൻ 89 വില്ലേജുകൾ ആലപ്പുഴ: സംസ്ഥാനത്ത് ഡിജിറ്റല്‍ റീസർവേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഡിജിറ്റല്‍ റീസർവേ നടപടികളെക്കുറിച്ച ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏപ്രിലിൽ ആരംഭിക്കുന്ന ഡിജിറ്റല്‍ റീസർവേ നാലു ഘട്ടമായി നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. ഭൂമിയുടെ പ്രത്യേകത അനുസരിച്ച് കോര്‍സ്, റഡാര്‍, ഇ.ടി.എസ് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ റീസർവേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും തീര്‍പ്പാകും. റീസർവേ സംബന്ധിച്ച് അടിസ്ഥാനമില്ലാത്ത പല ആശങ്കകളും ജനങ്ങള്‍ക്കുണ്ട്. ഇത് പരിഹരിക്കുന്നതിന് പ്രാദേശികതലം മുതല്‍ ജില്ലതലംവരെ ജനകീയ കമ്മിറ്റികള്‍ രൂപവത്​കരിച്ച് ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ റീസർവേയുടെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിന് തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ സജീവ ഇടപെടല്‍ വേണ്ടതുണ്ടെന്ന് അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. സർവേ ഡയറക്ടര്‍ എസ്. സാംബശിവ റാവു വിഷയം അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കലക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.