ചെട്ടികുളങ്ങര കുംഭഭരണി; ആവേശത്തിരയിലേറി കെട്ടുകാഴ്ച

മാവേലിക്കര: ശിവരാത്രി മുതല്‍ അണിയിച്ചൊരുക്കി വന്ന കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തിലിറങ്ങിയതോടെ ചെട്ടികുളങ്ങര ഭരണിയിൽ ആവേശം വാനോളമായി. 'അമ്മ'ക്കൊപ്പം പിറന്നാള്‍ കാഴ്ചകാണാനെത്തിയ പുരുഷാരം ഭക്തിസാഗരത്തില്‍ ആറാടി. 13 കരകളുടെയും കെട്ടുകാഴ്ച കാണാന്‍ അമ്മ ജീവിതയില്‍ എഴുന്നള്ളിയതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. കരകളുടെ ക്രമത്തിലാണ് കാഴ്ചകള്‍ കണ്ടത്തിലിറങ്ങിയത്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ കരകളുടെ ക്രമത്തില്‍ ദേവീ ദര്‍ശനം നടത്തി കാഴ്ച്ചക്കണ്ടത്തിലിറങ്ങി. ആറ് കുതിര, അഞ്ച് തേര്, ഭീമന്‍, ഹനുമാന്‍, പാഞ്ചാലി എന്നി കെട്ടുകാഴ്ചകള്‍ നാടിനെ ഭക്തി സാന്ദ്രമാക്കി. ഉച്ചക്ക്​ വിഭവ സമൃദ്ധമായ സദ്യയൊരുക്കിയാണ് ഭരണി ആഘോഷമാക്കിയത്. രാവിലെ കുത്തിയോട്ട സമര്‍പ്പണങ്ങളും ക്ഷേത്രത്തില്‍ നടന്നു. ശിവരാത്രി നാള്‍ കുത്തിയോട്ട ഭവനങ്ങളില്‍ ആരംഭിച്ച ചടങ്ങുകളും ആചാരപരമായി സമാപിച്ചു. പ്രഭാതത്തില്‍ കുത്തിയോട്ട ഭവനങ്ങളിലെ ചടങ്ങുകള്‍ക്ക് ശേഷം കുത്തിയോട്ട ബാലന്‍മാരെ അണിയിച്ചൊരുക്കി ദേവീ സന്നിധിയിലേക്ക് ആഘോഷപൂര്‍വം ഘോഷയാത്രയായി ആനയിച്ചു. കുത്തിയോട്ടപ്പാട്ടും വാദ്യമേളങ്ങളും അകമ്പടിയായി. രാവിലെ പത്തു മണിയോടു കൂടി എല്ലാ കുത്തിയോട്ടങ്ങളുടെയും സമര്‍പ്പണം നടന്നു. ഇത്തവണത്തെ കുംഭഭരണി കെട്ടുകാഴ്ചക്ക്​ ആവേശം ഇരട്ടിയാണ്. ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിലും കെട്ടുകാഴ്ച ഒരുക്കുന്ന പതിവുരീതി കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായില്ല. അതിനു പകരമായി 13 കരക്കാരും ഒത്തു ചേര്‍ന്നു ക്ഷേത്രാങ്കണത്തില്‍ വെച്ച്​ ഒരു കുതിരയും തേരും അണിയിച്ചൊരുക്കി അമ്മക്ക്​ സമര്‍പ്പിച്ചു. എന്നാൽ, ഇത്തവണ നിയന്ത്രണങ്ങള്‍ പാലിച്ച് എല്ലാ കരക്കാരും കാഴ്ചയൊരുക്കി. APL CHETTIKKULANGARA ചെട്ടികുളങ്ങര ഭരണിയോടനുബന്ധിച്ച് ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ച കുതിര ക്ഷേത്രത്തിലേക്ക് വരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.