വയോധികയുടെ മാല പൊട്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഹരിപ്പാട്: ക്ഷേത്രദർശനത്തിനുപോയ വയോധികയുടെ നാലര പവന്‍റെ മാല കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ കോയാമോൻ (ഫിറോസ് - 35), പുളിങ്കുന്ന് കായൽപുറം പാലപാത്ര വീട്ടിൽ ബാബുരാജ് (33) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 18ന് രാവിലെ എട്ടോടുകൂടി രാമപുരം ഇടശ്ശേരി വീട്ടിൽ കമലമ്മ (70) ചെറുമകനോടൊപ്പം രാമപുരം ക്ഷേത്രത്തിലേക്ക് പോകുംവഴി ബൈക്കിലെത്തി കോയാമോൻ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തിരുവല്ലയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായാണ് രാമപുരത്ത് എത്തിയത്. അതിനുശേഷം ബൈക്ക് തോട്ടപ്പള്ളിയിൽ ഉപേക്ഷിച്ചു. പിന്നീട് സുഹൃത്ത് ബാബുരാജ് എത്തി ബൈക്ക്‌ കൊണ്ടുപോവുകയും തണ്ണീർമുക്കത്ത് വർക്ക് ഷോപ്പിൽ പെയിന്‍റ് ചെയ്യുന്നതിന് ഏൽപ്പിച്ചിരിക്കുകയുമായിരുന്നു. മോഷ്ടിച്ച സ്വർണം വിൽക്കുന്നത് ബാബുരാജ് ആണ്. പുളിങ്കുന്നിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചതിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ബാബുരാജ്. കരീലക്കുളങ്ങര സബ് ഇൻസ്പെക്ടർ ഷെഫീഖ്, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, നിഷാദ്, ദീപക്, വിഷ്ണു, അനീഷ്, സജീവ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.