എ.സി റോഡ് നവീകരണം: നിയന്ത്രണങ്ങൾ പാളി; നട്ടംതിരിഞ്ഞ് യാത്രക്കാർ

നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ഒറ്റവരി പാത കുട്ടനാട്: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാളിയതോടെ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷം. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ അര കിലോമീറ്റോളം വീതികുറഞ്ഞ ഒറ്റവരി റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഒരുകാറും എതിര്‍വശത്തുനിന്ന് ഒരുബൈക്കും കടന്നെത്തിയാൽ ഗതാഗതം താറുമാറാകുന്ന സ്ഥിതിയാണ്. മണ്ണിട്ട് ഉറപ്പിച്ച റോഡില്‍ കല്ലിളകി പല ഭാഗങ്ങളിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. മങ്കൊമ്പ് ഒന്നാംകരക്കും ബ്ലോക്ക് ജങ്ഷനും ഇടയില്‍ മേല്‍പാലം നിര്‍മിക്കുന്ന ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. ദിവസങ്ങളായി ഇവിടെ വാഹനങ്ങള്‍ കുരുക്കില്‍പെട്ടിട്ടും പരിഹാരമാര്‍ഗങ്ങളില്ലാത്തതും യാത്രക്കാരെ വലക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും രോഗികളുമായി പോകുന്ന ആംബുലൻസ് കുരുക്കിൽപെട്ട് നട്ടംതിരിയാറുണ്ട്. കഴിഞ്ഞദിവസം മാമ്പുഴക്കരിയിലെ നിർമാണസ്ഥലത്ത് ട്രെയിലർ കുടുങ്ങിയത് മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. വാഹനങ്ങളുടെ നീണ്ടനിര കിലോമീറ്ററുകൾ വരെ നീളാറുണ്ട്. പാലം നിർമാണവുമായി ബന്ധപ്പെട്ട് മങ്കൊമ്പ് പാലംവരെയാണ് ചങ്ങനാശ്ശേരിയിൽനിന്നുള്ള ബസുകൾ സർവിസ് നടത്തുന്നത്. യാത്രക്കാർ കാൽനടയായി താൽക്കാലിക പാലത്തിലൂടെ കടന്നെത്തിയാലും ആലപ്പുഴയിലേക്കുള്ള ബസുകൾ സമയത്ത് കിട്ടാറില്ല. ഓട്ടോ അടക്കമുള്ള മറ്റ് വാഹനങ്ങളെ ആശ്രയിച്ചാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ മണിക്കൂറുകൾ വേണ്ടിവരുന്ന സ്ഥിതിയാണ്. സ്കൂൾ സജീവമായിട്ടും ബസ് സർവിസുകൾ കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്. റോഡും മേൽപാലവും നിർമിക്കുന്ന സ്ഥലത്തെ നിർമാണത്തിൽ വാഹനങ്ങൾ കിലോമീറ്ററുകൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണ്. കുരുക്ക് അഴിയാൻ ചിലസമയങ്ങളിൽ അരമണിക്കൂറിലേറെ കാത്തുകിടക്കേണ്ടി വരും. അത്യാധുനിക രീതിയിൽ റോഡ് നിർമാണം ആരംഭിച്ച മനക്കച്ചിറ-കിടങ്ങറ ഈസ്റ്റ് ഭാഗത്ത് നിലവിലെ ടാറിങ് ഇളക്കി മാറ്റിയാണ് ജോലി പുരോഗമിക്കുന്നത്. മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ, ഒന്നാംകര, മങ്കൊമ്പ് തെക്കേക്കര, പാറശ്ശേരി-ജ്യോതി ജങ്ഷൻ, നെടുമുടി തുടങ്ങിയ സ്ഥലങ്ങളിൽ ഒരുവശത്തുകൂടിയാണ് വാഹനം കടത്തിവിടുന്നത്. നിര്‍മാണസ്ഥലത്ത് ചില ഭാഗങ്ങളില്‍ രാത്രിയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാകുന്നുണ്ട്. റോഡ് ഗതാഗതത്തിനൊപ്പം ജലഗതാഗതവും തടസ്സം നേരിടുന്നതിനാൽ കുട്ടനാട്ടുകാരുടെ യാത്രക്ലേശം ഇരട്ടിയായി. മാമ്പുഴക്കരി പാലത്തിന് സമാന്തരമായി മുമ്പ് നിർമിച്ചിരുന്ന നടപ്പാലം പൊളിച്ചു നീക്കിയിരുന്നു. ഇതിന്‍റെ അവശിഷ്ടങ്ങള്‍ ജലാശയത്തില്‍ കിടക്കുകയാണ്. ഇവ പൂര്‍ണമായും നീക്കാത്തതിനാൽ ജലഗതാഗതത്തിന് തടസ്സം നേരിടുന്നുണ്ട്. ലോഡുമായെത്തുന്ന വള്ളങ്ങള്‍ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇവിടം കടക്കുന്നത്. വള്ളം മറിയാനും സാധ്യതയുണ്ട്. പാലം പൊളിച്ചപ്പോള്‍തന്നെ അവശിഷ്ടങ്ങളും നീക്കണമെന്ന ആവശ്യം അധികൃതർ പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. APL ac road block എ.സി റോഡിൽ മങ്കൊമ്പ് ഒന്നാം കരയിലെ ഗതാഗതക്കുരുക്ക് lead pege3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.