സ്മാർട്ട് വില്ലേജ് ഓഫിസും കാത്ത് പള്ളിപ്പുറത്തുകാർ

പൂച്ചാക്കൽ: സ്മാർട്ട് വില്ലേജ് ഓഫിസിനായി നിലവിലുണ്ടായിരുന്ന പള്ളിപ്പുറം വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചിട്ട് ഒരുവർഷം കഴിയുന്നു. 1984 ൽ പണി പൂർത്തീകരിച്ച കെട്ടിടമാണ് സ്മാർട്ടാക്കാൻ വേണ്ടി 2021 ഫെബ്രുവരിയിൽ ഇടിച്ചുനിരത്തിയത്. കെട്ടിടം പൊളിക്കുംമുമ്പ് സ്മാർട്ട് വില്ലേജ് നിർമിക്കും എന്ന പേരിൽ മുഖ്യമന്ത്രി ഓൺലൈനിൽ പ്രഖ്യാപനവും നടത്തിയിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് പൊളിച്ചുനീക്കൽ അല്ലാതെ ഒന്നും ഒരു വർഷം കഴിഞ്ഞിട്ടും നടന്നിട്ടില്ല. ആയിരങ്ങൾ വാടക നൽകി സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് ഇപ്പോൾ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. പള്ളിച്ചന്തയിൽനിന്ന് ഒരു കിലോമീറ്ററിലധികം യാത്ര ചെയ്തുവേണം ജനങ്ങൾക്ക് അവിടെ എത്തിപ്പെടാൻ. ഒരു വർഷം കഴിഞ്ഞിട്ടും സ്മാർട്ട് വില്ലേജ് ഓഫിസിന്​ കല്ലിടാൻപോലും കഴിഞ്ഞിട്ടില്ല. തകരാറുകളില്ലാത്ത കെട്ടിടമാണ് സ്മാർട്ടാക്കാൻ പൊളിച്ചുനീക്കിയത്. പള്ളിപ്പുറം പഞ്ചായത്തിന് കീഴിൽ നിരവധി കെട്ടിടങ്ങളും സൗകര്യവും ഉണ്ടായിട്ടും സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ 20, 000 രൂപ വാടകയിനത്തിൽ പ്രവർത്തിക്കുന്നത് ദുരൂഹമാണെന്ന് ഗാന്ധി ദർശൻ നിയോജക മണ്ഡലം പ്രസിഡന്റും ചേന്നംപള്ളിപ്പുറം മുൻ പഞ്ചായത്ത് അംഗവുമായ സുനിൽകുമാർ ആരോപിച്ചു. ചിത്രം: 1. പഴയ വില്ലേജ് ഓഫിസ് കെട്ടിടം നിന്ന സ്ഥലം 2. വില്ലേജ് ഓഫിസറുടെ കസേര അനാഥമായി കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.