സ്വകാര്യബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ല; പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്

ആലപ്പുഴ: സ്കൂൾ വിദ്യാർഥികളെ സ്വകാര്യബസുകളിൽ കയറ്റുന്നില്ലെന്ന പരാതിയിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി. വെള്ളിയാഴ്ച പ്രത്യേക സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആലപ്പുഴയിലും കായംകുളത്തും രണ്ടുകേസ് രജിസ്റ്റർ ചെയ്തു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ യൂനിഫോമിലല്ലാതെ വിദ്യാർഥികൾ കൂട്ടമായെത്തുന്ന ബസ് സ്റ്റോപ്പുകളിൽ നടത്തിയ പരിശോധനയിലാണ് നടപടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കം നടപടിയെടുക്കും. സ്കൂൾ വിട്ട് എത്തുന്ന വിദ്യാർഥികളെ കയറ്റാതിരിക്കുന്നതിനൊപ്പം കൺസെഷനും നൽകുന്നില്ലെന്ന് വ്യാപകപരാതി ഉയർന്നിരുന്നു. പലയിടത്തും കൃത്യമായ സ്റ്റോപ്പുകളിൽ നിർത്താതെയാണ് വിദ്യാർഥികളുടെ യാത്ര നിഷേധിക്കുന്നത്. കൺസെഷനും നൽകാറില്ല. ഇത് ചോദ്യംചെയ്യുന്ന വിദ്യാർഥികളെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. പല വിദ്യാർഥികളും സാധാരണനിരക്ക് നൽകിയാണ് യാത്രചെയ്യുന്നത്. ബസ് കിട്ടാതെപോകുന്ന വിദ്യാർഥികൾ വീടുകളിൽ ഏറെ വൈകിയാണ് എത്തുന്നത്. ഇതുസംബന്ധിച്ച് ആർ.ടി ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ച് പരിശോധന ആരംഭിച്ചത്. കോവിഡ് ഇളവിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ബസുകളിൽ തിരക്ക് ഏറെയാണ്. അതേസമയം, ബസുകളിൽ കയറ്റുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സ്വകാര്യ ബസുടമകളുടെയും സംഘടനകളുടെയും വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.