കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി രണ്ട് വർഷത്തിനുശേഷം അറസ്റ്റിൽ. ജവഹർ ബാലവേദി മണ്ഡലം ഭാരവാഹിയും കോൺഗ്രസ് നേതാവുമായിരുന്ന കായംകുളം ചിറക്കടവം തഴയശ്ശേരിൽ ആകാശാണ് (28) പിടിയിലായത്. 16കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു. 2019 ഡിസംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്നാട്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കണ്ടെത്താൻ പ്രത്യേകസംഘത്തെ നിയോഗിക്കുകയായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രണ്ടായിരത്തോളം ഫോണുകളുടെ വിവരം ശേഖരിച്ചാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്. വിദേശ നമ്പറിലെ വാട്സ്ആപ്പിലൂടെ വീടുമായി ബന്ധപ്പെടുന്നത് കണ്ടെത്തിയതാണ് നേട്ടമായത്. തുടർന്ന് സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലെ സംഘം ഹൈദരാബാദിൽ എത്തിയെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. താമസിച്ചിരുന്ന ഹോസ്റ്റൽ ഉടമയുടെ ഭാര്യയും കുട്ടിയും ഇയാൾക്കൊപ്പം പോയത് പിന്തുടരാൻ സഹായകമായി. 14 ദിവസത്തോളം ഹൈദരാബാദിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ ഷിർദിയിലുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് മഹാരാഷ്ട്ര-തെലങ്കാന പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് സി.ഐ മുഹമ്മദ് ഷാഫി പറഞ്ഞു. ഇയാളെ ഒളിവിൽ കഴിയുന്നതിന് സഹായിച്ച ഹരിപ്പാട് വെട്ടുവേനി മണി ഭവനത്തിൽ സിജു (32), ഹരിപ്പാട് പിലാപ്പുഴ തെക്ക് പൈങ്ങാലിൽ അഖീഷ് കുമാർ (26), കാർത്തികപ്പള്ളി പുതുക്കണ്ടം ചൂടുകാട്ടിൽ അനൂപ് (28) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എ.എസ്.ഐ സുധീർ, പൊലീസുകാരായ റെജി, ബിനു മോൻ, ലിമു മാത്യു, ബിജു രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.