വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ വെറുതെവിട്ടു

ആലപ്പുഴ: വീട്ടിൽ തനിച്ചുതാമസിച്ച വയോധികയെ ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. കായംകുളം ചിറക്കടവ് മുറിയിൽ അലക്കൻതറ വീട്ടിൽ രമേശൻ (38), മാവേലിക്കര പാലമേൽ പണയിൽ ഭവനത്തിൽ പ്രമോദ് (42) എന്നിവരെയാണ് ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എ. ഇജാസ്  വെറുതെ വിട്ടത്. 2014 ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം. 80കാരി ഉച്ചസമയം വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതികൾ ഓട്ടോയിൽ എത്തിയശേഷം അതിക്രമിച്ചുകയറി ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈസമയം കരച്ചിലും ബഹളവും കേട്ട അയൽവാസികൾ ഓടിയെത്തിയപ്പോൾ ഓട്ടോ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. പിന്നീട് കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് നാട്ടുകാർ പ്രതികളെ പിടികൂടി പൊലീസിൽ ഏൽപിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസാണ് പ്രതികളെ പിടികൂടിയത്. മകൻ ഉൾപ്പെടെ എട്ട് സാക്ഷികളെയും വിസ്തരിച്ചു. എന്നാൽ, പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. പി.പി. ബൈജു, അഡ്വ. പി.എസ്. സമീർ എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.