മുഞ്ഞയുടെ ആക്രമണം; ആശങ്കയിൽ കർഷകർ

കുട്ടനാട്: പുഞ്ചക്കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ മുഞ്ഞയുടെ ആക്രമണം. പുളിങ്കുന്ന്, കാവാലം, വെളിയനാട്, നീലംപേരൂർ കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളിലാണ് മുഞ്ഞ ആക്രമണം. വിതച്ച് 45 ദിവസത്തിനു മുകളിലായ ചില പാടശേഖരങ്ങളിലാണിത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു. അമിത കീടനാശിനി പ്രയോഗം മൂലം മിത്രപ്രാണികൾ വ്യാപകമായി നശിപ്പിക്കപ്പെടുമ്പോഴാണ് മുഞ്ഞബാധ നിയന്ത്രണാതീതമാകുന്നത്. നിലവിലെ സാഹചര്യത്തിൽ കൃഷിയിടത്തിൽ വെള്ളം കയറ്റിയിട്ടാൽ ഒരു പരിധിവരെ മുഞ്ഞയെ പ്രതിരോധിക്കാൻ സാധിക്കും. കർഷകർ കൃഷിയിടങ്ങൾ പരിശോധിക്കുകയും കീടസാന്നിധ്യം കാണുന്ന പക്ഷം, മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായി അടിയന്തരമായി ബന്ധപ്പെടുകയും വേണമെന്ന് അധികൃതർ പറഞ്ഞു. സാങ്കേതിക നിർദേശം ലഭിക്കാതെ കീടനാശിനി പ്രയോഗം നടത്താൻ പാടില്ല. മനുരത്ന ഇനം നെല്ല് കൃഷി ചെയ്യുന്ന ചില പാടങ്ങളിൽ ബ്ലാസ്റ്റ് രോഗലക്ഷണങ്ങൾ കാണുന്നുണ്ട്. ഈ രോഗം കണ്ടാലും കർഷകർ അടിയന്തരമായി കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.