വീടിനോട് ചേർന്ന ഷെഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനം കത്തിനശിച്ചു

മണ്ണഞ്ചേരി: വീടിനോട് ചേർന്ന ഷെഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനം കത്തിനശിച്ചു. ഐഷർ ട്രാവലറും മാരുതി സുസുക്കി വാഗൺ ആർ കാറിനുമാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ തൊട്ടടുത്ത വീട് സംരക്ഷിക്കാനും വൻദുരന്തം ഒഴിവാക്കാനും കഴിഞ്ഞു. ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ റോഡ്മുക്ക് ജങ്ഷന് സമീപം ദേവിക ട്രാവൽസ് ഉടമ മണ്ണഞ്ചേരി പഞ്ചായത്ത്‌ ഒമ്പതാം വാർഡ്‌ അയ്യൻകുളങ്ങര ബിജുമോന്റെ വാഹനങ്ങളാണ് കത്തിനശിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. വീടിന് മുന്നിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽനിന്ന് പുക വരുന്നത് കണ്ട് വീട്ടുകാരും ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തീ അണക്കാനായില്ല. അഗ്നിരക്ഷാസേനയുടെ ആലപ്പുഴയിൽനിന്ന് രണ്ട് യൂനിറ്റ് ഫയർ ടെൻഡറുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷെഡിൽ ഉണ്ടായിരുന്ന ടയറുകളും കത്തിനശിച്ചു. ബിജുവിന്റെതന്നെ ഉടമസ്ഥതയിലുള്ള സ്വകാര്യബസ് രാത്രി പാർക്ക് ചെയ്യുന്നത് ഇവിടെയായിരുന്നു. പകൽ ആയതിനാലാണ് വൻദുരന്തം ഒഴിവായത്. കോവിഡ് പ്രതിസന്ധി മൂലം ജി-ഫോം നൽകിയിട്ടതാണ് ട്രാവലർ. എട്ട് ലക്ഷത്തിനുമേൽ നഷ്ടമുള്ളതായി ബിജു പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയസിംഹൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ജെ.ജെ. നെൽസൺ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ പി.രതീഷ്, ബി.ബിനോയ്‌, ബിനു കൃഷ്ണൻ, വി.വിനീഷ്, ജെ. ഷൈജു, എ.ജെ. ബെഞ്ചമിൻ, അമൽദേവ്, എം.പി. പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.