പുഞ്ചകളിൽ വെള്ളക്കെട്ട്; കൃഷിയിറക്കാനാകാതെ കർഷകർ

ചാരുംമൂട്: ഓണാട്ടുകരയുടെ നെല്ലറയായ പെരുവേലിച്ചാൽ, കരിങ്ങാലിച്ചാൽ പുഞ്ചകളിൽ വെള്ളക്കെട്ട് നീങ്ങുന്നില്ല. ഇതോടെ കർഷകർ പ്രതിസന്ധിയിൽ. ചുനക്കര, നൂറനാട്, തഴക്കര കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന പാടശേഖങ്ങളിലാണ് കൃഷിയിറക്കാനാവാത്ത സ്ഥിതി. ജനുവരി ആദ്യവാരം കൃഷിയിറക്കി വിഷുവിനുമുമ്പ് കൊയ്തുതീരുന്ന രീതിയിലുള്ള കൃഷിയാണ് ഇവിടെ പതിവ്. എന്നാൽ, ഇത്തവണ കൃഷിയിറക്കാനാവാത്ത നിലയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പെരുവേലിച്ചാൽ പുഞ്ചയുടെ പടിഞ്ഞാറേ ബ്ലോക്കിൽ ജനുവരി ആദ്യംതന്നെ വിത്തുവിതക്കാനുള്ള തയാറെടുപ്പിന്‍റെ ഭാഗമായി പലിശക്കും മറ്റും പണം കടം എടുത്ത് വിത്തുവാങ്ങി സൂക്ഷിച്ചിരുന്ന കർഷകർ ആശങ്കയിലാണ്. കഴിഞ്ഞ 18ന് കൂടിയ പാടശേഖര സമിതിയുടെ യോഗത്തിൽ പാടശേഖര സമിതി കൺവീനറും സെക്രട്ടറിയും കർഷകർക്ക് കൊടുത്ത ഉറപ്പിനെത്തുടർന്നാണ് 110 ദിവസംകൊണ്ട് വിളവെടുക്കാൻ കഴിയുന്ന പൗർണമി വിത്ത് വാങ്ങി ശേഖരിച്ചത്. കഴിഞ്ഞ മാസം 25നുള്ളിൽ വെള്ളം പൂർണമായും പമ്പ് ചെയ്ത് മാറ്റാനായിരുന്നു സമിതി തീരുമാനം. എന്നാൽ, അതുണ്ടായില്ല. 50 എച്ച്.പി മോട്ടോർ മാത്രം ഉപയോഗിച്ച് വെള്ളം പമ്പു ചെയ്യുന്ന പ്രവൃത്തി പാളി. കർഷകർ പരാതിയുമായി തഴക്കര കൃഷിഭവനെ സമീപിച്ചതിനെത്തുടർന്ന് 30 എച്ച്.പി മോട്ടോർ സ്ഥാപിച്ചെങ്കിലും അഞ്ചാംദിവസം കേടായി. ഇനി കൂടുതൽ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്താലും 10 ദിവസത്തിൽ കൂടുതലെടുക്കും വെള്ളം വലിയാൻ. ഇതിനിടെ, കല്ലട ഇറിഗേഷൻ കനാൽ വഴി വരുന്ന വെള്ളം പുഞ്ചയിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. തഴക്കര, ചുനക്കര, നൂറനാട് കൃഷി ഓഫിസർമാരും ഗ്രാമപഞ്ചായത്ത് അധികൃതരും ഓണാട്ടുകരയുടെ നെല്ലറയെ നിലനിർത്താൻ നടപടി വേണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.