ഒന്നരനൂറ്റാണ്ടിൻെറ ചരിത്രവും പേറി മംഗലത്തെ അഞ്ചൽപെട്ടി പ്രതിവാരപംക്തി-ഗ്രാമഭംഗി ആറാട്ടുപുഴ: മൊബൈലിൻെറയും ഇൻറർനെറ്റിൻെറയും കാലത്ത് ആശയവിനിമയത്തിൻെറ ചരിത്ര സ്മരണകൾ ഉണർത്തുകയാണ് മംഗലത്തെ അഞ്ചൽപെട്ടി. 1862ൽ തിരുവിതാംകൂർ രാജഭരണകാലത്ത് ആറാട്ടുപുഴ മംഗലത്ത് സ്ഥാപിച്ച കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ അഞ്ചൽപെട്ടി ഒരു കാലഘട്ടത്തിൻെറ ചരിത്രവും കൗതുകവും പകർന്നുനൽകുന്നു. തിരുവിതാംകൂർ രാജവംശം ആരംഭിച്ച അഞ്ചൽ സംവിധാനത്തിൻെറ ശേഷിപ്പുകളിലൊന്നായ മംഗലത്തെ അഞ്ചൽപെട്ടി ഇന്നും കേടൊന്നും കൂടാതെ നിലകൊള്ളുന്നു. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമയാണ് തപാൽ സംവിധാനത്തിൻെറ ഭാഗമായി വിവിധ സ്ഥലങ്ങളിൽ കത്തുകൾ നിക്ഷേപിക്കാൻ അഞ്ചൽപെട്ടി സ്ഥാപിച്ചത്. രാജവംശത്തിൻെറ ശംഖുമുദ്രയും അഞ്ചൽപെട്ടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിലത്ത് കുഴിയെടുത്ത് അതിനുള്ളിലാണ് പെട്ടി സ്ഥാപിച്ചത്. മുകളിലേക്ക് അഞ്ച് അടിയോളം ഉയരമുണ്ട്. കാസ്റ്റ് അയൺ ഉപയോഗിച്ചാണ് നിർമാണമെന്ന് കരുതപ്പെടുന്നു. അഞ്ചലോട്ടക്കാരായിരുന്നു ഒരു അഞ്ചൽ ഓഫിസിൽനിന്ന് മറ്റ് അഞ്ചൽ ഓഫിസുകളിലേക്ക് കത്തുകളുമായി പോയിരുന്നത്. തിടുക്കത്തിലായിരുന്നു ഇവരുടെ യാത്ര. ഒരു കൈയിൽ കത്തുകൾ നിറച്ച ഭാണ്ഡക്കെട്ടും മറുകൈയിൽ മണികൾ കെട്ടിത്തൂക്കിയ ദണ്ഡുമായിട്ടാണ് സഞ്ചരിച്ചിരുന്നത്. കാലഘട്ടത്തിൻെറ അടയാളമായിട്ടാണ് മംഗലത്ത് ഈ അഞ്ചൽപെട്ടി ഇന്നും സംരക്ഷിക്കുന്നത്. പഴമക്കാരുടെ ആശയവിനിമയോപാധി വരുംതലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്. തുരുമ്പുപിടിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. 10 വർഷം മുമ്പ് അഞ്ചൽ പെട്ടി മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാറ്റാൻ തപാൽ വകുപ്പ് അധികൃതർ എത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പ് മൂലം നടന്നില്ല. പിന്നീട് എസ്.എൻ.ഡി.പി യൂത്ത് മൂവ്മൻെറ് മംഗലം ശാഖയുടെ നേതൃത്വത്തിൽ അഞ്ചൽ പെട്ടി സംരക്ഷിക്കുന്നതിനായി പെയിൻറടിച്ച് ചുറ്റും സുരക്ഷണ ഭിത്തി തീർത്തു. മംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലായാണ് നിലകൊള്ളുന്നത്. BOX ഉരുപ്പടികളുമായി ഓട്ടം; വഴിമുടക്കുന്നത് വലിയകുറ്റം തപാല്‍ ഉരുപ്പടികളുള്ള തോല്‍സഞ്ചിയുമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഓടിയെത്തുന്നവരാണ് അഞ്ചലോട്ടക്കാരന്‍. അഞ്ചല്‍ക്കാരന്‍, അഞ്ചല്‍ ശിപായി, അഞ്ചല്‍പിള്ള എന്നിങ്ങനെയും അറിയപ്പെട്ടിരുന്നു. രാജമുദ്രയുള്ള മണികെട്ടിയ അധികാര ദണ്ഡുമായിട്ടാണ് ഇവരുടെ യാത്ര. തിരുവിതാംകൂറിൻെറ രാജമുദ്രയായ ശംഖുമുദ്ര പതിപ്പിച്ച കുന്തവും (അതില്‍ ഒരുമണിയും കൂടി കെട്ടും) മണികെട്ടിയ അരപ്പട്ടയും അഞ്ചലോട്ടക്കാരൻെറ വേഷവിധാനത്തിൽ പ്രധാന ഭാഗമായിരുന്നു. കാക്കിനിക്കറും ഉടുപ്പും തലയില്‍ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു വേഷം. അഞ്ചലോട്ടക്കാരന്‍ ദിവസവും എട്ട് മൈല്‍ ഓടണമെന്നാണ് ഉത്തരവ്. അഞ്ചലോട്ടക്കാരന്‍ ഓടിവരുമ്പോഴുള്ള മണികിലുക്ക ശബ്ദം കേട്ട് വഴി ഒതുങ്ങിക്കൊടുക്കണമെന്ന് നിയമമുണ്ടായിരുന്നു. അക്കാലത്ത് അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നത് വലിയ കുറ്റമായിട്ടാണ് കണക്കാക്കിയിരുന്നത്. ഷമീർ ആറാട്ടുപുഴ ചിത്രമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.