ആലപ്പുഴ കുടിവെള്ളപദ്ധതി: കുടിവെള്ളം പമ്പിങ് പുനരാരംഭിക്കുന്നതിന് മഴവെള്ളം തടസ്സം

അമ്പലപ്പുഴ: തുടർമഴയിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നത് ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൊട്ടിയ പൈപ്പിൻെറ തകരാർ പരിഹരിക്കുന്നതിന് തടസ്സമാകുന്നു. തകരാർ കണ്ടെത്താൻ തകഴിയിൽ മൂന്നരമീറ്റർ ആഴത്തിലാണ് റോഡ് പൊളിക്കേണ്ടത്. പൊളിച്ചുതുടങ്ങിയപ്പോൾത്തന്നെ വെള്ളമുയരുന്നതാണ് പ്രശ്നം. ആറ്‌ മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചസമയത്ത്‌ ജോലികൾ തീർക്കാനാകുമോയെന്നാണ് ആശങ്ക. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ തകഴി വലിയപാലത്തിന് കിഴക്ക് കേളമംഗലം ക്ഷേത്രത്തിലേക്കുള്ള റോഡിന് സമീപമാണ് കഴിഞ്ഞദിവസം പൈപ്പുപൊട്ടിയത്. ഇതേസ്ഥലത്തുതന്നെ ഒരു വർഷം മുമ്പും പൈപ്പ് പൊട്ടിയിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിലായി പമ്പിങ് നിർത്തി അറ്റകുറ്റപ്പണി നടത്താനാണ് യൂഡിസ്മാറ്റ് തീരുമാനിച്ചിരുന്നത്. ഞായറാഴ്ച രാവിലെ മണ്ണുമാന്തിയന്ത്രവും തൊഴിലാളികളുമെത്തിയെങ്കിലും പരിസരത്ത് ജലനിരപ്പുയർന്നു നിൽക്കുന്നതിനാൽ ജോലി തുടങ്ങാൻ വൈകി. വൈകുന്നേരമായിട്ടും റോഡ് പൊളിച്ചുതീർന്നില്ല. സാധാരണ 24 മണിക്കൂർ കൊണ്ടാണ് പൈപ്പിൻെറ തകരാർ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുന്നത്. ജലനിരപ്പുതാഴാത്ത സാഹചര്യത്തിൽ ജോലികൾ പൂർത്തിയാക്കാൻ ഒരുദിവസംകൂടി വേണ്ടിവരും. വെള്ളിയാഴ്ച വൈകീട്ടാണ് പൈപ്പുപൊട്ടിയതിനാൽ കടപ്രയിലെ പമ്പിങ് സ്റ്റേഷനിലും കരുമാടിയിലെ ജലശുദ്ധീകരണശാലയിലും പമ്പിങ് നിർത്തിയത്. ശനിയാഴ്ച നേരിയതോതിൽ പമ്പിങ് പുനരാരംഭിച്ചെങ്കിലും പിന്നീട് നിർത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പമ്പിങ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ ലഗേജ് ട്രോളികള്‍ വിന്യസിക്കണം ആലപ്പുഴ: യാത്രക്കാര്‍ക്ക് സാധനങ്ങള്‍ എളുപ്പം എടുത്തുവെച്ച് അനായാസം തള്ളിക്കൊണ്ടുപോകുന്നതിന് റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യ ലഗേജ് ട്രോളികള്‍ വിന്യസിക്കണമെന്ന് കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ). ഇതുസംബന്ധിച്ച് പ്രസിഡൻറ് തോമസ് മത്തായി കരിക്കംപള്ളില്‍ നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.