മാവേലിക്കരയുടെ സ്വപ്നം യാഥാർഥ്യമാകുന്നു; കണ്ടിയൂർ ബൈപാസ് ഇന്ന് നാടിന് സമർപ്പിക്കും

മാവേലിക്കര: നഗരവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി കണ്ടിയൂർ ബൈപാസ് വെള്ളിയാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. മാവേലിക്കര നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് നിർദേശിക്കപ്പെട്ട ഈ പദ്ധതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭ ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് മണക്കാട് പുഞ്ചയിലൂടെ കണ്ടിയൂർ ക്ഷേത്രത്തിൻെറ സമീപം എത്തുന്നതാണ് കണ്ടിയൂർ ബൈപാസ്. എട്ടുമീറ്റർ വീതിയുള്ള റോഡിൽ അഞ്ചര മീറ്ററാണ് ടാറിങ് വീതി. ടി.എ കനാലിന് കുറുെകയുള്ള കലുങ്കടക്കം ബൈപാസിൻെറ എല്ലാം ജോലികളും ദിവസങ്ങൾക്ക് മുമ്പേ പൂർത്തീകരിച്ചാണ് ഉദ്ഘാടനത്തിന് സജ്ജമായത്. 2006ൽ ബൈപാസിനായി അന്നത്തെ സ്പീക്കർ കെ. രാധാകൃഷ്ണൻ ശിലാസ്ഥാപനം നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. 2012ൽ മുൻ എം.എൽ.എ ആർ. രാജേഷ് മുൻകൈയെടുത്താണ് ബൈപാസിന് വീണ്ടും ശ്രമമാരംഭിച്ചത്. പ്രവൃത്തി ടെൻഡർ നൽകിയെങ്കിലും അധികരിച്ച തുക ആവശ്യപ്പെട്ടത് ലഭിക്കാത്തതിനാൽ കരാറുകാരൻ പണി ഉപേക്ഷിച്ചുപോയി. 3.75 കോടി രൂപക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ചതോടെ വീണ്ടും ടെൻഡർ നൽകി. ഗ്രാവൽ കിട്ടാനില്ലാത്തതും പുഞ്ചയിൽ ജലനിരപ്പുയർന്നതുംമൂലം പലതവണയാണ് നിർമാണം നിർത്തിവെച്ചു. ഇതിനിടെ ബൈപാസ് കടന്നുപോകുന്ന ഭാഗത്തെ വസ്തു ഉടമ കോടതിയെ സമീപിച്ചു. ഈ തടസ്സങ്ങളെല്ലാം നീങ്ങിയാണ് ബൈപാസ് നിർമാണം പൂർത്തിയാക്കിയത്. സമ്മേളനത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.