നന്ദുവിന്‍റെ മരണം: ബന്ധുക്കൾ പൊലീസിൽ പരാതി നൽകി; വി.ഡി. സതീശന്‍ വീട് സന്ദര്‍ശിച്ചു

അമ്പലപ്പുഴ: റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പുന്നപ്ര പൊലീസിൽ പരാതി നൽകി. പുന്നപ്ര ആദ്യപാഠം ജങ്ഷന് സമീപം പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ നന്ദുവാണ് (20) കഴിഞ്ഞ ഞായറാഴ്ച രാത്രി 8.10ന് വണ്ടാനം ശിശുവിഹാറിന് പടിഞ്ഞാറ് തീരദേശ പാതയിൽ റെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നന്ദുവിന്‍റെ വീട് സന്ദർശിച്ചു. നന്ദുവിന്‍റെ മരണത്തിന് പിന്നില്‍ ലഹരിമാഫിയയുടെ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സി.പി.എം ഒത്താശയോടെ ലഹരിമാഫിയ തഴച്ചുവളരുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അതുകൊണ്ട് പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതിന് മുമ്പ് വീട്ടിൽ നിന്നിറങ്ങി പോയ നന്ദുവിനെ സഹോദരിയും ബന്ധുവും മാറി മാറി ഫോണിൽ ബന്ധപ്പെട്ടു. ഇവരോട് സംസാരിച്ച വിവരങ്ങളില്‍ രണ്ടു യുവാക്കളുടെ പേരെടുത്ത് പറയുന്നുണ്ട്. സങ്കടത്തോടെ ബന്ധുക്കൾ കേണപേക്ഷിക്കുന്നുണ്ടെങ്കിലും ട്രെയിൻ വരുന്ന ശബ്ദമാണ് പിന്നീട് കേൾക്കുന്നത്. ഇതോടെ ഫോൺ നിശ്ചലമായി. അതേസമയം നന്ദു മരിക്കുന്നതിന് തലേ ദിവസം പ്രദേശത്തെ ഒരുപറ്റം യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ നന്ദുവും ഉൾപ്പെട്ടിരുന്നു. നന്ദുവിനെ മർദിച്ചത് പ്രദേശത്തെ ഡി.വൈ.എഫ് ഐ ക്കാരാണെന്നാണ് ആരോപണം. ഇവർക്കെതിരെ പുന്നപ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മത്സ്യ ത്തൊഴിലാളി കുടുംബത്തിലെ ഏക ആൺ തരിയായിരുന്ന യുവാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന്റെ സത്യാവസ്ഥ പുറം ലോകമറിയണമെന്നതാണ് ബന്ധുക്കളോടൊപ്പം നാട്ടുകാരുടെയും ആവശ്യം. അന്വേഷണത്തിൽ പൊലീസിന് മേൽ സമ്മർദമുള്ളതായും സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.