ആലപ്പുഴ: കന്യാകുമാരിയില്‍നിന്നും രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ചരിത്ര സംഭവമാകുമെന്നും ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഉപകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പദയാത്രയുടെ ജില്ലയിലെ പര്യടനം വിജയിപ്പിക്കുന്നതിനായി ആലപ്പുഴയിൽ ചേർന്ന കോണ്‍ഗ്രസ് ജനറല്‍ ബോഡിയോഗവും സ്വാഗത സംഘ രൂപവത്കരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 145 ദിവസത്തോളം നീളുന്ന പദയാത്ര സംസ്ഥാനത്ത് 19 ദിവസം പര്യടനം നടത്തും. ഏറ്റവും കൂടുതല്‍ ദിവസം ആലപ്പുഴയിലാണ് പര്യടനം. നാലുദിവസമാണ് ഇവിടെ പദയാത്ര. സമൂഹത്തിന്റെ വിവിധ മേഖലകളില്‍പ്പെട്ടവരുമായി സംവദിച്ച് അവരുടെ വിഷയങ്ങളും വിഷമങ്ങളും കേട്ടറിഞ്ഞാവും കന്യാകുമാരി മുതല്‍ കശ്മീർ വരെ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര. സംസ്ഥാനത്തെ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയുടെ പദയാത്ര ഉണർവേകും. സ്വാഗത സംഘം രൂപവത്കരണം ജില്ലതലത്തില്‍ മാത്രമല്ല. ബൂത്ത്തലത്തില്‍ വരെ സ്വാഗതസംഘം രൂപവത്കരിച്ച് ചിട്ടയായ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം 16 മുതല്‍ 19 വരെയാണ് ജില്ലയില്‍ പദയാത്ര. ഓരോദിവസവും 25 കിലോ മീറ്റര്‍ സഞ്ചരിക്കും. മുന്നൂറ് സ്ഥിരാംഗങ്ങൾ പദയാത്രയില്‍ ഉണ്ടാകും. ദിവസവും രാവിലെ 7.30 മുതല്‍ 10.30 വരെയും വൈകീട്ട് നാല് മുതല്‍ ഏഴ് വരെയും പദയാത്ര നടക്കും. മൂന്ന് ദിവസങ്ങളില്‍ വൈകുന്നേരം സമാപന സമ്മേളനം നടക്കും. ആലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, കെ.പി. ശ്രീകുമാര്‍, രാഷ്ട്രീയകാര്യസമിതിയംഗങ്ങളായ അഡ്വ. ഷാനിമോള്‍ ഉസ്മാന്, അഡ്വ. എം. ലിജു, നേതാക്കളായ അഡ്വ. ഡി. സുഗതന്‍, അജയ് തറയില്‍, എം.മുരളി, ജോണ്‍സണ്‍ എബ്രാഹം, സി.കെ. ഷാജിമോഹന്‍, ബി.ബൈജു, എന്‍.രവി, ഇ. സമീര്‍, കറ്റാനം ഷാജി, സുനില്‍ പി. ഉമ്മന്‍, എസ്. ശരത്, എബി കുര്യാക്കോസ്, അനില്‍ബോസ്, ടിജിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.