പരിസ്ഥിതി സൗഹൃദ സംരംഭവുമായി എം.ഇ.എസിലെ ഭിന്നശേഷി കുട്ടികൾ

കായംകുളം: പ്ലാസ്റ്റിക് നിരോധന പശ്ചാത്തലത്തിൽ പാരിസ്ഥിതിക സന്ദേശം നൽകുന്ന ഭിന്നശേഷി കുട്ടികളുടെ തൊഴിൽ സംരംഭം മാതൃകയാകുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഇലിപ്പക്കുളം എം.ഇ.എസ് ഭിന്നശേഷി സ്കൂളിലെ തുണിസഞ്ചി നിർമാണ യൂനിറ്റാണ് ശ്രദ്ധനേടുന്നത്. വിപണിയിൽ തുണിസഞ്ചികൾക്കുള്ള പ്രിയംകൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി രൂപപ്പെടുത്തിയത്. വല്ലാറ്റിൽ അബ്ദുൽ റഷീദ് ഫൗണ്ടേഷനാണ് ഇതിന് ആവശ്യമായ സഹായം സ്കൂളിന് നൽകിയത്. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചതോടെയുള്ള ബദൽ സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്നതും ലക്ഷ്യമാണ്. 50 വയസ്സിൽ താഴെയുള്ള 110 പേരാണ് സ്കൂളിൽ എത്തുന്നത്. പ്രത്യേക കരിക്കുലപ്രകാരമാണ് ഇവരുടെ വിദ്യാഭ്യാസം. ഇതിൽ 18 വയസ്സിന് മുകളിലുള്ള 84 പേർക്കാണ് തൊഴിൽ പരിശീലനം നൽകുന്നത്. തയ്യൽ കൂടാതെ സോപ്പുപൊടി, ലോഷൻ, കരകൗശല ഉൽപന്നങ്ങൾ എന്നിവയുടെ നിർമാണത്തിലും പരിശീലനം നൽകുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന അഡ്വ. ഹാമിദ് എസ്. വടുതല സ്മാരക തയ്യൽ സ്കൂളിൽനിന്നാണ് തുന്നലിൽ കുട്ടികൾ പരിശീലനം നേടുന്നത്. പ്ലാംവിളയിൽ അബ്ദുൽ റഹീം ഫൗണ്ടേഷൻ സജ്ജീകരിച്ച് നൽകിയ സ്മാർട്ട് ക്ലാസ്മുറികൾ കുട്ടികൾക്ക് മികച്ച പഠനസൗകര്യം ഒരുക്കുന്നു. വരുമാനവിഹിതം കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ലഭിക്കും. തുണിസഞ്ചികൾ രണ്ട് സ്ഥാപനങ്ങൾക്ക് നൽകാനാണ് കരാറായിട്ടുള്ളത്. ഇവർക്കായി ഒരുമാസം 15,000 തുണിസഞ്ചികളാണ് വേണ്ടത്. ഒരുദിവസം 500 എണ്ണമാണ് തുന്നിയെടുക്കേണ്ടത്. പരിമിതികളെ മറികടന്ന് ലക്ഷ്യം പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. തൊഴിൽ പദ്ധതിയുടെ ഉദ്ഘാടനം 19ന് വൈകീട്ട് നാലിന് കലക്ടർ വി.ആർ. കൃഷ്ണതേജയാണ് നിർവഹിക്കും. പ്രിൻസിപ്പൽ ഷംനയും മാനേജിങ്​ കമ്മിറ്റി ചെയർമാൻ അബ്ദുന്നാസർകുഞ്ഞുമാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എം.ഇ.എസ് കമ്മിറ്റികളുടെ പിന്തുണയും പദ്ധതിയുടെ വിജയത്തിന് സഹായകമാകുന്നതായി ഇവർ പറഞ്ഞു. വാഹിദ് കറ്റാനം ചിത്രം..APLKY1MES ഇലിപ്പക്കുളം എം.ഇ.എസ് ഭിന്നശേഷി സ്കൂളിലെ കുട്ടികൾ പരിശീലന കേന്ദ്രത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.