ഒപ്പമിരുന്ന് കലക്ടര്‍; മനം നിറഞ്ഞ് കുട്ടികള്‍

ആലപ്പുഴ: ഫേസ്ബുക്കിലൂടെ തങ്ങളോട് പതിവായി സംവദിക്കുന്ന കലക്ടറെ നേരില്‍ കാണാന്‍ വിദ്യാര്‍ഥികളെത്തി. കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. വിദ്യാര്‍ഥികള്‍ക്കിടിയിലെ ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന ഉപദേശം നല്‍കിയാണ് യാത്രയാക്കിയത്. പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസില്‍ എട്ട്, ഒമ്പത്, പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന നാല്‍പതോളം വിദ്യാര്‍ഥികളാണ് വെള്ളിയാഴ്ച കലക്ടറേറ്റിലെത്തിയത്. സിവില്‍ സര്‍വിസ് പരീക്ഷ വിജയിക്കാനുള്ള വഴികളെക്കുറിച്ചാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. പുതിയ കലക്ടര്‍ ജില്ലയില്‍ നടപ്പാക്കാന്‍ പോകുന്ന നൂതന പദ്ധിതകളെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നു. കേരളത്തില്‍ സിവില്‍ സര്‍വിസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും പരീക്ഷ വിജയിക്കാന്‍ മികച്ച സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും കലക്ടര്‍ പറഞ്ഞു. കൃത്യമായി സമയം ക്രമീകരിച്ച് പഠിച്ചാല്‍ വിജയം കൈവരിക്കാനാകും. ദിവസവും കൃത്യമായി പത്രം വായിക്കുകയും മാനനസിക- ശാരീരിക ആരോഗ്യം ഉറപ്പാക്കാന്‍ കളിക്കുകയും നന്നായി ഉറങ്ങുകയും വേണമെന്ന് കലക്ടര്‍ പറഞ്ഞു. കലക്ടറുടെ കസേരയില്‍ തൊടണമെന്ന് ആഗ്രഹം പറഞ്ഞ വിദ്യാര്‍ഥിനിക്ക് ആ കസേരയില്‍ ഇരിക്കാന്‍ അവസരം നല്‍കി. കലക്ടറുടെ മാതാപിതാക്കള്‍ക്കുള്ള ഓണക്കോടിയും വിദ്യാര്‍ഥികള്‍ കൈമാറി. സ്കൂള്‍ മാനേജര്‍ എം.ടി. മധു, പ്രിന്‍സിപ്പല്‍ ഇ.പി. സതീശന്‍, പ്രധാനാധ്യാപിക കെ.സി. ചന്ദ്രിക, അധ്യാപകരായ എം.ആര്‍. പ്രേം, കെ.എസ്. സഞ്ജു തുടങ്ങിയവര്‍ക്കൊപ്പമാണ് കുട്ടികള്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.