കാലാവസ്ഥ പ്രതികൂലം; പട്ടിണിയിലും ദുരിതത്തിലും മത്സ്യത്തൊഴിലാളികൾ

ആറാട്ടുപുഴ: കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് തൊഴിലെടുക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലും ദുരിതത്തിലും. ട്രോളിങ് നിരോധനം അവസാനിച്ച ജൂലൈ 31ന് അർധരാത്രിക്കുശേഷം ഹാർബറുകളിൽനിന്ന് നൂറുകണക്കിന് ബോട്ടുകളും വള്ളങ്ങളും പണിക്കുപോയെങ്കിലും കാലാവസ്ഥ പ്രതികൂലമാണെന്ന അറിയിപ്പ് ലഭിച്ചതോടെ എല്ലാവരും തിരികെ പോന്നു. സാമാന്യം മത്സ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും ജീവന് ഭീഷണിയാകുമെന്ന് കണ്ടതോടെയാണ് അതെല്ലാം ഉപേക്ഷിച്ചത്. തിരികെ എത്താൻ വൈകിയ യാനങ്ങൾ ഏറെ സാഹസപ്പെട്ടാണ് തീരമണഞ്ഞത്. ചില ബോട്ടുകൾ അപകടത്തിൽപെടുകയും ചെയ്തു. പിന്നീട് ഇതുവരെ കടൽ അടങ്ങാത്തതിനാൽ പണിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. തെർമോകോൾ വള്ളങ്ങൾക്ക് കടൽ പ്രക്ഷുബ്ധമാകുന്നതിന് മുമ്പ് ഞണ്ടും തെരണ്ടിയും മാന്തലും പൊടിമീനും ലഭിച്ചിരുന്നു. കടൽ പ്രക്ഷുബ്ധമായതോടെ ഇവരും കരക്കിരിപ്പായി. ഈ വർഷം മാത്രം 62 ദിവസമാണ് കാലാവസ്ഥ മുന്നറിയിപ്പ് മൂലം പണിക്ക് പോകാൻ കഴിയാതെ വന്നത്. പട്ടിണി മാറ്റാനെങ്കിലും അടിയന്തര സഹായം അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.