പുത്തൻതോട് താൽക്കാലിക പാലം അപകടാവസ്ഥയിൽ

കുത്തൊഴുക്കാണ് വില്ലനായത് ചെങ്ങന്നൂർ: പുത്തൻതോട് പാലം പൊളിച്ച് വരട്ടാറിന് കുറുകെ പകരം നിർമിച്ച താൽക്കാലിക പാലം കിഴക്കൻ മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ അപകടാവസ്ഥയിൽ. തിരുവൻവണ്ടൂർ -നന്നാട് - ഈരടിച്ചിറ റോഡ് പുനർനിർമിക്കുന്നതിന്‍റെ ഭാഗമായാണ് പുത്തൻതോട് പാലം ഡിസംബറിൽ പൊളിച്ചത്. ബദൽ സംവിധാനമായി കമുകിൻ തടി ഉപയോഗിച്ച് താൽക്കാലിക പാലം നിർമിച്ചത് വിവാദമായതോടെ പൊളിച്ച പാലത്തിന് സമീപം ബണ്ട് റോഡ് നിർമിച്ചു. ഇതുവഴിയാണ് പ്രദേശവാസികൾ യാത്ര ചെയ്തിരുന്നത്. എന്നാൽ, പാലം നിർമാണത്തിന്റെ പൈലിങ്ങിന്‍റെ ഭാഗമായി ബണ്ട് റോഡും പൊളിച്ചു. പകരം ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ കഴിയുന്ന ഇരുമ്പുതകിടുകൊണ്ടുള്ള പാലമാണ് കരാറുകാരൻ പിന്നീട് നിർമിച്ചത്. ഇരുചക്രയാത്രികരും കാൽനടക്കാർക്കും ആശ്രയമായിരുന്ന തകിടുപാലമാണ് ഇപ്പോൾ ഭീഷണിയിലായിട്ടുള്ളത്. ബണ്ട് റോഡ് പൊളിച്ച ശേഷം അര കിലോമീറ്ററിന് പകരം ആറ് കി.മീറ്റർ അധികം സഞ്ചരിച്ചാണ് ഇവിടെയുള്ളവർ വിവിധ ആവശ്യങ്ങൾക്കായി പോകുന്നത്. മഴവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.