ആറാട്ടുപുഴയിൽ കടലാക്രമണത്തിന് ശമനമില്ല; മൂന്നിടങ്ങളിൽ അപകടാവസ്ഥ

കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് കൂടുതൽ ദുരിതം ആറാട്ടുപുഴ: ഒരാഴ്ചയായി തുടരുന്ന കടലാക്രമണം ആറാട്ടുപുഴ മേഖലയിൽ കൂടുതൽ ശക്തിപ്രാപിക്കുന്നു. തീരദേശ റോഡും നിരവധി കച്ചവടസ്ഥാപനങ്ങളും വീടുകളും കടലാക്രമണ ഭീഷണിയിലാണ്. വലിയഴീക്കൽ, പെരുമ്പള്ളി, എം.ഇ.എസ് ജങ്ഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ അപകടാവസ്ഥ. റോഡ് മണ്ണിനടിയിലായതോടെ തീരദേശ റോഡിൽ ഗതാഗതം താറുമാറായി. അടിയന്തര നടപടി കൈക്കൊള്ളുന്നതിൽ അധികാരികൾ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധം ശക്തമാണ്. കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് ദുരിതം കൂടുതൽ. വലിയഴീക്കൽ ഭാഗത്ത് തീരദേശ റോഡ് ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. പാലത്തിന്‍റെ ആരംഭം മുതൽ വടക്കോട്ട് 200 മീറ്റർ നീളത്തിൽ റോഡ് മണ്ണിനടിയിലാണ്. വാഹനങ്ങൾ മണ്ണിൽ താഴുന്നതുമൂലം ബസ് ഗതാഗതം അടക്കം തടസ്സപ്പെടുകയാണ്. വരും ദിവസങ്ങളിൽ ഗതാഗതം പൂർണമായി മുടങ്ങാനാണ് സാധ്യത. ഇവിടെ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികൾ റോഡ് കടക്കാനാവാതെ തിരികെപ്പോവുകയാണ്. എം.ഇ.എസ് ജങ്ഷനിൽ തീരദേശ റോഡിന് തൊട്ടടുത്തുവരെ കടൽ എത്തിക്കഴിഞ്ഞു. ഇവിടെ കടൽഭിത്തി പൂർണമായും മണ്ണിനടിയിലാണ്. തൊട്ടടുത്തെ പടിഞ്ഞാറെ ജുമാമസ്ജിദ് ഖബർസ്ഥാനും കടലാക്രമണ ഭീഷണിയിലാണ്. പെരുമ്പള്ളി ജങ്ഷന് വടക്ക് ഭാഗമാണ് മൂന്നാമത്തെ അപകടമേഖല. കടലും റോഡും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണുള്ളത്. കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ ഇവിടെ റോഡ് പൂർണമായും തകർന്നിരുന്നു. ആറാട്ടുപുഴ ബസ്സ്റ്റാൻഡ് ഭാഗത്ത് മുപ്പതോളം കടകൾ തകർച്ചഭീഷണിയിലാണ്. രാമഞ്ചേരി, കാർത്തിക ജങ്ഷൻ എന്നിവിടങ്ങളിലും കടലാക്രമണം നാശംവിതക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.