വേളാങ്കണ്ണി അപകടം: പരിക്കേറ്റവരുടെ ചികിത്സ സഹായത്തിന് ഇന്ന് നാടൊരുമിക്കും

ചേർത്തല: വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങവേയുണ്ടായ അപകടത്തിൽ മൂന്നുപേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരിക്കേറ്റവർക്ക് ചികിത്സച്ചെലവ് സമാഹരിക്കാൻ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഞായറാഴ്ച ഒരുമിക്കും. പരിക്കേറ്റവരിൽ ചമ്പക്കാട് വർഗീസ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. വർഗീസിന്‍റെ മകൾ വർഷ, ട്രാവലർ ഡ്രൈവർ അഖിൽ ഉൾപ്പെടെ മറ്റുള്ള 10 പേർ കൊച്ചിയിലെയും അർത്തുങ്കലിലെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വലിയ തുകയാണ് ചികിത്സക്ക് വേണ്ടത്. പെട്ടെന്നുണ്ടായ സംഭവത്തിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ വലഞ്ഞിരിക്കുകയാണ്. കഴിയാവുന്നവർ സഹായിക്കുന്നുണ്ട്. സ്ഥിതിഗതികൾ മനസ്സിലാക്കിയാണ് ചേർത്തല തെക്ക് പഞ്ചായത്ത് നേതൃത്വത്തിൽ രാവിലെ മുതൽ 22 വാർഡിലും ചികിത്സ സഹായ സമിതി അംഗങ്ങൾ എത്തി സഹായം ശേഖരിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് സിനിമോൾ സാംസൺ ചെയർമാനായും സ്ഥിരം സമിതി ചെയർമാൻ ടോമി ഏലശ്ശേരിൽ കൺവീനറായുമാണ് സമിതി. പാലക്കാട് വടക്കഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അർത്തുങ്കൽ ചമ്പക്കാട് പോൾ (പൈലി -70), ഭാര്യ റോസ്ലി (65), പൈലിയുടെ സഹോദരൻ വർഗീസിന്‍റെ ഭാര്യ ജെസി (50) എന്നിവരാണ് അന്ന് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.