സുധാകരന് സീറ്റ് നിഷേധം; തെരുവിലിറങ്ങി അണികൾ

കണ്ണൂർ: കണ്ണൂർ നിയമസഭ മണ്ഡലത്തിൽ കെ. സുധാകരന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി അണികൾ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തുടങ്ങിയ പരസ്യ പ്രതിഷേധം വ്യാഴാഴ്ച ഡി.സി.സി ഓഫിസിലും അരങ്ങേറി. കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യവുമായി സുധാകരൻ മൂന്നു ദിവസമായി ഡൽഹിയിലായിരുന്നു. എന്നാൽ, ഹൈകമാൻഡ് നേതാക്കൾ എം.പിമാർ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് വ്യാഴാഴ്ച വീണ്ടും പ്രവർത്തകർ ഡി.സി.സി ഓഫിസിൽ തടിച്ചുകൂടിയത്.

അതിനിടെ, സുധാകരൻ മത്സരിക്കുമെന്ന വാർത്ത ഉച്ചക്ക് പരന്നതോടെ പ്രതിഷേധ പ്രകടനം ആഹ്ലാദപ്രകടനമായി. കൂടാതെ പ്രവർത്തകർ പടക്കം പൊട്ടിച്ചും ആഘോഷിച്ചു. ദിവസങ്ങൾ നീണ്ട അണികളുടെ പരസ്യ പ്രതിഷേധം ഒടുവിൽ വിജയം കാണുമെന്ന് ഉറപ്പാക്കുന്നതിനിടെയാണ് ഹൈകമാൻഡ് മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ തന്നെ കണ്ണൂരിൽ മത്സരിപ്പിക്കുമെന്ന കോൺഗ്രസ് നൽകിയ ഉറപ്പിന്മേലായിരുന്നു കഴിഞ്ഞ ദിവസങ്ങളത്രയും കെ. സുധാകരൻ സീറ്റിനായി പിടിമുറുക്കിയത്. ദിവസങ്ങളോളം ഡൽഹിയിൽ തങ്ങിയ സുധാകരൻ ദേശീയ നേതാക്കളെ കാണാനും കൂട്ടാക്കിയില്ല.

അതിനിടെ, നിയമസഭ തെരഞ്ഞെടുപ്പിൽ സുധാകരന് സീറ്റില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാൻ സുധാകരൻ അനുകൂലികൾ തീരുമാനിച്ചിരുന്നു. സുധാകരന് പിന്തുണയുമായി നിലവിൽ മൂന്ന് മണ്ഡലം കമ്മിറ്റി പ്രസിഡൻറുമാരാണ് രംഗത്തുവന്നത്. വ്യാഴാഴ്ച നടന്ന നേതൃയോഗം അറിയിച്ചില്ലെന്നും സുധാകരനോടുള്ള അവഗണന തങ്ങളോടും കാണിച്ചെന്നും പരാതി ഉയർന്നിരുന്നു. കണ്ണൂരിൽ സുധാകരൻ തന്നെ മത്സരിക്കുമെന്നും അല്ലെങ്കിൽ സംസ്ഥാനത്താകെ ചലനമുണ്ടാകുമെന്നും മണ്ഡലം പ്രസിഡന്റുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെട്ട് കെ. സുധാകരനെ അനുനയിപ്പിച്ചതോടെയാണ് സുധാകരൻ വഴങ്ങിയത്. ഇതോടെ അണികളും സുധാകരനൊപ്പം നിൽക്കുകയായിരുന്നു. 

Tags:    
News Summary - legislative assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.