ഖേദപ്രകടനം മുതൽ അയ്യപ്പ സംഗമം വരെ; യുവതി പ്രവേശനത്തിൽ നേരത്തെ തുടങ്ങിയ ‘യു ടേൺ’

തിരുവനന്തപുരം: സത്യവാങ്മൂലത്തിലൂടെ നിലപാട് പറയാൻ കോടതി വ്യവഹാരങ്ങളുടെ ഭാഗമായി നിർബന്ധിതമായതാണെങ്കിലും യുവതി പ്രവേശനത്തിലെ തെറ്റുതിരുത്തൽ സി.പി.എം നേരത്തെ തുടങ്ങി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് ഇതിന് നിമിത്തമായത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനമാണ് ഇതിലെ തുടക്കം.

2018ൽ ശബരിമലയിൽ നടന്ന സംഭവങ്ങൾ ‘എല്ലാവരെയും വേദനിപ്പിച്ചു’ എന്നും അത് ‘ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു’ എന്നുമായിരുന്നു കടകംപള്ളിയുടെ അന്നത്തെ പരാമർശങ്ങൾ. 2022ൽ ഇത് സംബന്ധിച്ച് കേസുകൾ പിൻവലിക്കാനും സർക്കാർ തീരുമാനമെടുത്തു. 2025 സെപ്റ്റംബറിൽ പമ്പയിൽ നടന്ന അയ്യപ്പ സംഗമം, സി.പി.എമ്മിന്റെ ശബരിമല നിലപാടിലെ പൂർണ മാറ്റത്തിന്റെ വിളംബരമായിരുന്നു. ഫലത്തിൽ ‘പ്രയോഗത്തി’ലെ തിരുത്തൽ നേരത്തേ തുടങ്ങിയെങ്കിലും ‘തത്വ’ത്തിലെ തിരുത്തലാണ് ഇനി അവശേഷിക്കുന്നത്.

നിലപാടിന്‍റെ കാര്യത്തിൽ സാവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും തീരുമാനമെടുക്കൽ സർക്കാറിന് നീട്ടിക്കൊണ്ടുപോകാനാവില്ല. ഇതേ തുടർന്ന് നിയമവകുപ്പ് തിരക്കിട്ട നീക്കം തുടങ്ങിയതായാണ് വിവരം. കോടതിയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച് നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ നിന്ന് സർക്കാർ പിന്നാക്കം പോകുമെന്ന സൂചനകൾ നേതാക്കളുടെ പ്രതികരണങ്ങളിലും പ്രകടം.

പാർട്ടി നിലപാടും സർക്കാറിന്റെ നിലപാടും ഒന്നായിരിക്കണമെന്നില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഉചിത തീരുമാനമെടുക്കുമെന്നാണ് ജനറൽ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണം. പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല. ഇത് കേരളത്തിലെ വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറയുന്നു. പാർട്ടി ഇതുവരെ സ്വീകരിച്ച നിലപാടല്ല, സർക്കാർ കോടതിയെ അറിയിക്കുകയെന്നതിന്‍റെ കൃത്യമായ സൂചനയാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നത്.

പ്രമുഖ സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും യുവതി പ്രവേശത്തിന് എതിരാണ്. സുപ്രീംകോടതി ഹിയറിങിന് മുമ്പ് സർക്കാർ പഴയ സത്യവാങ്മൂലം തിരുത്തണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആചാരങ്ങൾ ലംഘിക്കപ്പെടുന്നതിനെതിരെ പരസ്യമായി രംഗത്തുണ്ട്.

കേസിൽ കേവലം ശബരിമലയിലെ ആചാരങ്ങൾ മാത്രമല്ല, മറിച്ച് ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ച മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും തമ്മിലുള്ള പരസ്പര ബന്ധമാണ് കോടതി പരിശോധിക്കുന്നത്. ഇതിന് ഏഴ് പ്രധാന ഭരണഘടനാ ചോദ്യങ്ങളാണ് കോടതി മുമ്പാകെ വെച്ചിട്ടുള്ളത്. 

Tags:    
News Summary - LDF government's expression of regret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.